ചാലക്കുടി പോട്ടയിൽ കൊല്ലത്തുള്ളി ബിച്ചി ശിവന്‍ എന്ന കൊമ്പൻ ഇടഞ്ഞോടി പരിഭ്രാന്തി പരത്തി. വയനാട്ടിൽ നിന്ന് കൊണ്ടുവരുന്ന വഴി വിശ്രമിക്കാൻ ഇറക്കിയ ആന റോഡിലൂടെ ഓടി നാശനഷ്ടങ്ങൾ വരുത്തുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ രാത്രിയോടെ ആനയെ തളച്ചു.
തൃശൂര്‍: ചാലക്കുടി പോട്ടയില്‍ തളച്ച കൊമ്പൻ ഇടഞ്ഞു. കൊല്ലത്തുള്ളി ബിച്ചി ശിവന്‍ എന്ന കൊമ്പനാണ് പോട്ട പറക്കൊട്ടിക്കല്‍ പ്രദേശത്ത് ഇടഞ്ഞോടി പരിഭ്രാന്തി പരത്തിയത്. ഇന്ന് വൈകീട്ടായിരുന്നു സംഭവം. വയനാട്ടില്‍ നടന്ന ഒരു പരിപാടിക്കിടെ അനുസരണക്കേട് കാട്ടിയ കൊമ്പനെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ പാപ്പാന്‍ സജീവിന്റെ നാടായ പോട്ടയില്‍ വിശ്രമിക്കാനായി ഇറക്കിയിരുന്നു. ഇവിടെ അടുത്ത് കൂടല്‍മാണിക്യം ക്ഷേത്രത്തിൻ്റെ പറമ്പില്‍ ആനയെ തളച്ചു. എന്നാൽ ആനയുടെ പെരുമാറ്റം കണ്ട് നാട്ടുകാര്‍ പരാതിപ്പെട്ടു. ഇതോടെ അടുത്തുള്ള പറക്കൊട്ടി ക്ഷേത്രത്തിന് സമീപത്തേക്ക് മാറ്റാൻ തീരുമാനിച്ചു. ഇവിടേക്ക് കൊണ്ടുപോകുന്നതിനിടെ ആന ഇടഞ്ഞു. റോഡിലൂടെ തലങ്ങും വിലങ്ങും ഓടിയ ആന, സമീപത്തെ വീടുകളിലെ ചെടിച്ചട്ടികളടക്കം വലിച്ചെറിഞ്ഞ് നശിപ്പിച്ചു. വീട്ടുകാര്‍ ഭയന്ന് ഗെയ്റ്റ് അടച്ച് അകത്തിരുന്നതിനാൽ ആളപായം ഉണ്ടായില്ല. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം രാത്രി 7.45ഓടെയാണ് ആനയെ തളച്ചത്.


