മൂന്നാറിൽ നിന്ന് 20 കിലോമീറ്റർ അകലെ രാജമലയ്ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. ലയങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞിറങ്ങി വീഴുകയായിരുന്നു. 

മുന്നാര്‍: ഇടുക്കി മൂന്നാറിലെ രാജമലയിൽ ഉണ്ടായ കനത്ത മണ്ണിടിച്ചിലിൽ അപകടത്തില്‍പ്പെട്ടവരില്‍ 11 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇനി 55 പേരെ കണ്ടെത്താനുണ്ടെന്ന് തഹസില്‍ദാര്‍ പറഞ്ഞു. 78 പേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ പന്ത്രണ്ട് പേരെ രക്ഷപ്പെടുത്തി. മൂന്നാറിൽ നിന്ന് 20 കിലോമീറ്റർ അകലെ രാജമലയ്ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. ലയങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞിറങ്ങി വീഴുകയായിരുന്നുവെന്നും, രണ്ട് ലയങ്ങൾ പൂർണമായി തകർന്നുവെന്നുമാണ് വിവരം. 

Add Asianetnews as a Preferred SourcegooglePreferred

തമിഴ് തോട്ടം തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. ആസ്ബസ്റ്റോസ് ഷീറ്റുകളിട്ട ലയങ്ങളിൽ പലതും പൂർണമായും മണ്ണിനടിയിലായി എന്നാണ് വിവരം. ഒരു വശത്ത് നദി ശക്തമായി കുത്തിയൊഴുകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവർത്തനം സജീവമായി പുരോഗമിക്കുകയാണ്. കാലാവസ്ഥ അനുകൂലമായാൽ എയർലിഫ്റ്റിംഗ് അടക്കം സർക്കാർ ആലോചിക്കുന്നുണ്ട്. എന്നാൽ കനത്ത മഴയും മഞ്ഞും ഉള്ളതിനാൽ നിലവിൽ എയർലിഫ്റ്റിംഗ് സാധ്യമല്ലാത്ത സ്ഥിതിയാണ് എന്നാണ് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ വ്യക്തമാക്കിയത്. 

നിലവിൽ പെരിയവര പാലത്തിന് നടുവിൽ ജെസിബി ഉപയോഗിച്ച് മണ്ണിട്ട് താൽക്കാലികമായി അപ്രോച്ച് റോഡ് നിർമിച്ചിരിക്കുകയാണ്. ഇത് വഴിയാണ് പരിക്കേറ്റവരെ പുറത്തേക്ക് എത്തിച്ചത്. ഇന്നലെ രാത്രിയോ പുലർച്ചെയോ ആയി ഉണ്ടായ അപകടം ഏറെ വൈകിയാണ് പുറംലോകമറിഞ്ഞത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ പ്രദേശവാസികൾ എത്തി വിവരമറിയിക്കാൻ മണിക്കൂറുകൾ വൈകിയിട്ടുണ്ട്. ഇരവികുളം നാഷണൽ പാർക്ക് അവസാനിക്കുകയും ഇടമലക്കുടി തുടങ്ങുകയും ചെയ്യുന്ന മേഖലയിലാണ് അപകടമുണ്ടായിട്ടുള്ളത്. മൂന്നാറിൽ നിന്ന് ഏതാണ്ട് 20 കിലോമീറ്റർ ദൂരം മാത്രമേ ഇവിടേയ്ക്ക് ഉള്ളൂ. പക്ഷേ വഴിയിലുള്ള പെരിയവര താൽക്കാലികപാലം ഒലിച്ചുപോയതോടെ, ഫോറസ്റ്റ് ചുറ്റിയുള്ള വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ.