മദ്യക്കുപ്പികൾ ഇനി എന്ത് ചെയ്യുമെന്ന് പേടിക്കേണ്ട; ബിവ്റിജസ് ഷോപ്പുകൾ എടുത്തോളും, പണവും തരും
ബിവ്റിജസ് ഔട്ലറ്റുകൾ, ക്ലീൻ കേരള കമ്പനി കേന്ദ്രങ്ങൾ, കൺസ്യൂമർഫെഡ് ഷോപ്പുകൾ, കോർപ്പറേഷന്റെ മാലിന്യ ശേഖരണ കേന്ദ്രങ്ങളിലും കുപ്പികൾ കൈമാറാവുന്നതാണ്
തിരുവനന്തപുരം: ബിവ്റേജസ് ഷോപ്പുകളില്‍ ഇനി മുതൽ മദ്യം മാത്രമല്ല മദ്യക്കുപ്പികൾ വിൽക്കുകയും ചെയ്യാം. ഒരു ഫുൾ ഗ്ലാസ് കുപ്പിക്ക് മൂന്ന് രൂപ ലഭിക്കും. പ്ലാസ്റ്റിക് കുപ്പിക്കാണെങ്കിൽ ഒരു കിലോ എത്തിച്ചാൽ പതിനഞ്ച് രൂപയും ലഭിക്കും. ബിയര്‍കുപ്പിക്ക് ഒരു രൂപയും ലഭിക്കും. ഇന്നലെ ക്ലീൻ കേരള കമ്പനിയുമായി ബിവ്റേജസ് കേർപ്പറേഷൻ ഒപ്പിട്ട കരാർ പ്രകാരമാണ് പുതിയ നടപടി.
സംസ്ഥാനത്ത് ജനുവരി ഒന്നുമുതൽ ഏർപ്പെടുത്തുന്ന പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായാണ് പ്ലാസ്റ്റിക് കുപ്പികൾ വിൽക്കുന്നവർ തന്നെ അത് തിരിച്ചെടുക്കുന്നത്. തിരുവനന്തപുരം, കൊച്ചി,കോഴിക്കോട് എന്നീ കേർപ്പറേഷനുകളുടെ പരിധിക്കുള്ളിൻ നിന്നും കുപ്പികൾ ശേഖരിക്കുന്നതിനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. പിന്നീട് സംസ്ഥാന വ്യാപകമായി ഈ പദ്ധതി കൊണ്ടുവരും.
ബിവ്റേജസ് ഔട്‌ലറ്റുകള്‍, ക്ലീൻ കേരള കമ്പനി കേന്ദ്രങ്ങൾ, കൺസ്യൂമർഫെഡ് ഷോപ്പുകൾ, കോർപ്പറേഷന്റെ മാലിന്യ ശേഖരണ കേന്ദ്രങ്ങളിലും കുപ്പികൾ കൈമാറാവുന്നതാണ്. ക്ലിൻ കേരളക്ക് നേരിട്ട് കുപ്പികൾ കൈമാറുന്നവർക്കാകും നിശ്ചയിച്ചിട്ടുള്ള വില ലഭിക്കുക.
വിവിധ കേന്ദ്രങ്ങളിൽ നിന്ന് ശേഖരിക്കുന്ന കുപ്പികൾ ബിവ്റേജസ് കേർപ്പറേഷൻ പരിശോധിച്ച് അഞ്ച് ദിവസത്തിനുള്ളിൽ അംഗീകാരം നൽകിയാൻ പുനഃചക്രമണ ഏജൻസിക്ക് കൈമാറും. അതേസമയം, പ്ലാസ്റ്റിക് ശേഖരിക്കുന്നതിനും തരംതിരിക്കുന്നതിനുമുള്ള ചെലവ് ക്ലീൻ കേരള കമ്പനിക്ക് ബിവ്റേജസ് കോർപറേഷൻ നൽകണം.