വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ല; കാസർകോട് എൻഡോസൾഫാൻ ഇരകൾ വീണ്ടും സമരത്തിലേക്ക്
മെഡിക്കൽ രേഖകൾ പരിശോധിച്ച് അർഹതയുള്ളവരെ പട്ടികയിൽ ഉൾപ്പെടുത്താമെന്ന ഉറപ്പും പ്രത്യേക മെഡിക്കൽ ക്യാമ്പെന്ന വാഗ്ദാനവും നടന്നില്ല. പെൻഷൻ വർധിപ്പിക്കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. നാലു മാസമായി പെൻഷൻ മുടങ്ങിക്കിടക്കുന്നു,.
കാസർകോട്: കാസർകോട്ടെ എൻഡോസൾഫാൻ ഇരകൾ വീണ്ടും സമരവുമായി തലസ്ഥാന നഗരിയിലെത്തുന്നു. കഴിഞ വർഷം നടന്ന സെക്രട്ടേറിയേറ്റ് സമരത്തിൽ മുഖ്യമന്ത്രി നൽകിയ ഉറപ്പുകൾ പൂർണമായും പാലിച്ചില്ലെന്നാരോപിച്ചാണ് വീണ്ടും സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് എൻഡോസൾഫാൻ ദുരിതബാധിതരും അമ്മമാരും സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിതകാല പട്ടിണി സമരം നടത്തിയത്. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് അന്ന് സമരം അവസാനിപ്പിച്ചത്. എന്നാൽ അന്ന് നൽകിയ വാഗ്ദാനങ്ങളിൽ അധികവും പാലിച്ചില്ലെന്നാണ് ആരോപണം. മെഡിക്കൽ ക്യാമ്പിലൂടെ കണ്ടെത്തിയ 18 വയസിന് താഴെയുള്ളവരെ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചെങ്കിലും ഇതുവരേയും ചികിത്സയടക്കം യാതൊരു ആനുകൂല്യവും നൽകിയില്ല.
മെഡിക്കൽ രേഖകൾ പരിശോധിച്ച് അർഹതയുള്ളവരെ പട്ടികയിൽ ഉൾപ്പെടുത്താമെന്ന ഉറപ്പും പ്രത്യേക മെഡിക്കൽ ക്യാമ്പെന്ന വാഗ്ദാനവും നടന്നില്ല. പെൻഷൻ വർധിപ്പിക്കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. നാലു മാസമായി പെൻഷൻ മുടങ്ങിക്കിടക്കുന്നു. ഈ മാസം മുപ്പതിനാണ് സെക്രട്ടേറിയേറ്റ് മാർച്ച്. പ്രശ്നങ്ങൾക്ക് പരിഹാരമായില്ലെങ്കിൽ വീണ്ടും സമരം നടത്താനാണ് തീരുമാനം.