കരുണ സംഗീത നിശ വിവാദം; താൻ കൊച്ചി മ്യൂസിക്കൽ ഫൗണ്ടേഷന്‍റെ രക്ഷാധികാരി അല്ല: ജില്ലാ കളക്ടർ എസ് സുഹാസ്
അനുമതിയില്ലാതെ തന്റെ പേര് രക്ഷാധികാരിയെന്ന രീതിയിൽ ഉപയോഗിക്കരുതെന്ന് ബിജിപാലിന് കളക്ടറുടെ കത്ത്. ഇനി ആവർത്തിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ്.
കൊച്ചി: കരുണ സംഗീതനിശ വിവാദത്തില്‍ പ്രതികരണവുമായി എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ്. താൻ കൊച്ചി മ്യൂസിക്കൽ ഫൗണ്ടേഷന്റെ രക്ഷാധികാരിയല്ലെന്ന് എസ് സുഹാസ് പറഞ്ഞു. അനുമതിയില്ലാതെ തന്റെ പേര് രക്ഷാധികാരിയെന്ന രീതിയിൽ ഉപയോഗിക്കരുതെന്ന് കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ ഭാരവാഹികളിലൊരാളായ ബിജിപാലിന് കളക്ടര്‍ കത്ത് നല്‍കി. ഇനി ആവർത്തിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും എസ് സുഹാസ് മുന്നറിയിപ്പ് നല്‍കി.
സംഗീത നിശ നടത്തി മൂന്ന് മാസം കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത പ്രകാരം ദുരിതാശ്വാനിധിയിലേക്ക് പണം കൈമാറാത്തതിനെ ചൊല്ലിയായിരുന്നു വിവാദം. വിഷയം ചൂട് പിടിച്ചതോടെ ടിക്കറ്റ് വരുമാനമായ ആറര ലക്ഷം രൂപ ഇന്നലെ കൈമാറിയെങ്കിലും വിവാദം കെട്ടടങ്ങിയില്ല. ഇതിനെ തുടർന്ന് കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷൻ അംഗമായ സംവിധായകൻ ആഷിക് അബു മറുപടിയുമായി രംഗത്തെത്തി. ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താനല്ല സംഗീതനിശ നടത്തിയതെന്ന് ആഷിക് അബു ഫേസ്ബുക്കില്‍ കുറിച്ചു.
പരിപാടിയുടെ ചെലവുകളെല്ലാം ഫൗണ്ടേഷനാണ് വഹിച്ചതെന്നും ഇതിന് സർക്കാരിന്‍റെ ഫണ്ട് വിനിയോഗിച്ചിട്ടില്ലെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ആഷിക് അബു പറയുന്നത്. കലാകാരന്മാരുടെ അഭ്യർത്ഥന മാനിച്ച്, റീജിയണല്‍ സ്പോർട്സ് സെന്‍ററാണ് സ്റ്റേഡിയം സൗജന്യമായി അനുവദിച്ചത്. ഇതില്‍ തട്ടിപ്പില്ല. ടിക്കറ്റിന് കിട്ടുന്ന വരുമാനം സംഭാവന ചെയ്യാൻ ഫൗണ്ടേഷൻ തീരുമാനിക്കുകയായിരുന്നുവെന്നും ആഷിക് അബു പറയുന്നു.
എന്നാല്‍, വിവാദത്തെക്കുറിച്ച് പ്രതികരിക്കാൻ പരിപാടിയുടെ പ്രചാരകനായിരുന്ന നടൻ മമ്മൂട്ടിയും ബാധ്യസ്ഥനാണെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ ആവശ്യപ്പെട്ടു. പതിനായിരം പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തില‍്‍ നടന്ന ഷോ പ്രതീക്ഷിച്ചതിലും വലിയ വിജയം ആണെന്നായിരുന്നു നവംബര്‍ നാലിന് ഫൗണ്ടേഷന്‍ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. എന്നിട്ടും ടിക്കറ്റ് വില്‍പ്പനയിലൂടെ ആറര ലക്ഷം രൂപ മാത്രമേ ലഭിച്ചുള്ളൂ എന്ന വാദം വിശ്വാസിക്കാന്‍ കഴിയില്ലെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.