അമ്മയെ ചികിത്സിച്ച ഡോക്ടര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപെട്ട് മകള്‍ പൊലീസില്‍ പരാതിപെട്ടതോടെ ചികിത്സിച്ചത് ഹൗസ് സര്‍ജനായ താത്ക്കാലിക ഡോക്ടറാണെന്ന് പറഞ്ഞു ആശുപത്രി കയ്യൊഴിഞ്ഞു.
കൊച്ചി: ചികിത്സാ പിഴവിന് പരാതി നല്‍കിയപ്പോള്‍ ചികിത്സിച്ച ഡോക്ടറുടെ പേര് ഒഴിവാക്കി ആശുപത്രി. അമ്മയെ ചികിത്സിച്ച ഡോക്ടര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപെട്ട് മകള്‍ പൊലീസില്‍ പരാതിപെട്ടതോടെ ചികിത്സിച്ചത് ഹൗസ് സര്‍ജനായ താത്ക്കാലിക ഡോക്ടറാണെന്ന് പറഞ്ഞു ആശുപത്രി കയ്യൊഴിഞ്ഞു. എറണാകുളം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച സുശീല ദേവിയുടെ മകള്‍ സുചിത്രയാണ് ഡോക്ടര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ എപ്രിൽ 3 നാണ് ആലുവ ദേശം സ്വദേശി സുശീല ദേവി ചികിത്സയിലിരിക്കെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ചികിത്സ പിഴവാണ് അമ്മയുടെ മരണത്തിന് കാരണമെന്ന സംശയത്തില്‍ മകള്‍ സുചിത്ര നിയമ നടപടികളിലേക്ക് നീങ്ങി. ഇതിന്‍റെ ഭാഗമായി വിവരാവകാശ നിയമ പ്രകാരം അമ്മയെ ചികിത്സിച്ച ഡോക്ടര്‍മാരുടെ പേര്, വിവരങ്ങള്‍ രേഖാമൂലം ആശുപത്രിയില്‍ നിന്ന് സുചിത്ര വാങ്ങി. കിട്ടിയ ആറ് ഡോക്ടര്‍മാരുടെ പട്ടികയില്‍ പക്ഷെ അമ്മയെ ചികിത്സിച്ച ഡോ ഷിജാസിന്‍റെ പേര് മാത്രമില്ല. സുശീല ദേവിയുടെ ചികിത്സാ രേഖകളിലെല്ലാം ഒപ്പിട്ടിരിക്കുന്നത് ഡോ. ഷിജാസാണ്. ആശുപത്രിയില്‍ അന്വേഷിച്ചപ്പോള്‍ അങ്ങെനെയാെരു ഡോക്ടര്‍ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്.
പരാതിയില്‍ മൊഴി കൊടുക്കാൻ എത്തിയ തന്നെ കളമശേരി പൊലീസ് മദ്യക്കുപ്പിയൊക്കെയുള്ള ഇടുങ്ങിയ ഒരു മുറിയിലേക്കാണ് വിളിച്ച് വരുത്തിയതെന്ന് സുചിത്ര പറഞ്ഞു. പൊലീസ് സ്റ്റേഷന്‍റെ മുറിക്കകത്ത് മദ്യ കുപ്പി സൂക്ഷിച്ചതും പരാതിക്കാരിയോട് മോശമായി പെരുമാറിയതും പുറത്തറിഞ്ഞതോടെ സംഭവത്തില്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം സുചിത്രയുടെ അമ്മ സുശീലദേവിയെ ചികിത്സിച്ച ഡോ. ഷിജാസ് ആശുപത്രിയിലെ ഹൗസ് സര്‍ജ്ജനാണെന്നും അദ്ദേഹം സ്ഥിരം ഡോക്ടര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടില്ലെന്നുമാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്‍റെ വിശദീകരണം.
