Asianet News MalayalamAsianet News Malayalam

സിറോ മലബാർ സഭ വ്യാജരേഖ കേസ്: വൈദികർക്കെതിരെ തെളിവുണ്ട്, ഗൂഢാലോചന നടന്നത് പ്രളയകാലത്തെന്ന് പൊലീസ്

കർദിനാളിനെതിരെ വ്യാജരേഖ നിർമ്മിച്ച കേസിൽ ഫാദർ പോൾ തേലക്കാട്ട് ഫാദർ ആൻറണി കല്ലൂക്കാരൻ എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പൊലീസ് വെളിപ്പെടുത്തല്‍. 

evidence against accused priests in syro malabar fake documents case
Author
Kochi, First Published Jun 7, 2019, 11:13 AM IST

കൊച്ചി: കർദ്ദിനാളിനെതിരായ വ്യാജ രേഖ കേസിൽ ഫാദർ പോൾ തേലക്കാട് അടക്കമുള്ള വൈദികർക്കെതിരെ തെളിവുകളുണ്ടെന്ന് പോലീസ്. വൈദികരുടെ ജാമ്യാപേക്ഷയെ കോടതിയിൽ എതിർക്കും. ഇതിനിടെ കർദ്ദിനാൾ മാർ ജോർജ്ജ് ആല‌ഞ്ചേരിയെ പിന്തുണയ്ച്ചുള്ള കെസിബിസി സർക്കുലറിനെതിരെ എറണാകുളം അങ്കമാലി അതിരൂപത പരാതി നൽകും. 

വ്യാജ രേഖ നിർമ്മിച്ചതിലും അത് സത്യമായ രേഖയെന്ന് വരുത്തി കർദ്ദിനാൾ മാർ ജോർജ്ജ് ആല‌ഞ്ചേരിയെ അപമാനിക്കാൻ ശ്രമിച്ചതിലും ഫാദർ പോൾ തേലക്കാട്, ഫാദർ ആന്റണി കല്ലൂക്കാരൻ എന്നിവർക്ക് പങ്കുണ്ടെന്നതിന് ശാസ്ത്രീയ തെളിവുകൾ ലഭ്യമായെന്നാണ് പോലീസ് പറയുന്നത്. വ്യാജ രേഖ നിർമ്മിക്കാനുള്ള ഗൂഡാലോചന നടന്നത് പ്രളയ ദിവസമാണ്. ഈ ദിവസം കേസിൽ അറസ്റ്റിലായ ആദിത്യനും രണ്ട് വൈദികരും ഒരുമിച്ചുണ്ടായെന്നതിന്‍റെ മൊബൈൽ ടവർ ലൊക്കേഷൻ പോലീസ് കോടതിക്ക് കൈമാറുമെന്ന് പൊലീസ് വിശദമാക്കി. 

വൈദികന്‍റെയും ആദിത്യയുടെയും ലാപ് ടോപ്പിൽ നിന്ന് ലഭിച്ച ഇ മെയിൽ രേഖകളുടെ സൈബർ ഫോറൻസിക് റിപ്പോർട്ടും കോടതിയിൽ ഹാജരാക്കും. കേസിൽ ഇരുവരെയും അറസ്റ്റ് ചെയ്യണമെന്നാണ് പോലീസ് നിലപാട്. ഇക്കാര്യം കോടതിയെ അറിയിക്കും. ഇതിനിടെ 7 ദിവസം കോടതി നിർദ്ദേശ പ്രകാരം അന്വേഷ,ണ സംഘത്തിന് മുന്നിൽ ഹാജരായിട്ടുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നും ഇരു വൈദികരും ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടു. അന്വഷണവുമായി തുടർന്നും സഹകരിക്കാൻ തയ്യാറാണെന്നും വൈദികര്‍ അറിയിച്ചു. എന്നാൽ പോലീസ് റിപ്പോർട്ട് വിശദമായി പഠിക്കാൻ കൂടുതൽ സമയം വേണമെന്നും കേസ് മാറ്റിവെക്കണമെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. 

തുടർന്നാണ് കേസ് ചൊവ്വാഴ്ചകത്തേക്ക് മാറ്റിയത്. ഇതിനിടെ വ്യാജ രേഖ കേസിലും ഭൂമി ഇടപാടിലും കർദ്ദിനാളിനെ പിന്തുണച്ച് കെസിബിസി സെക്രട്ടറി ഇറക്കിയ സർക്കുലറിനെതിരെ എറണാകുളം അങ്കമാലി അതിരൂപത കെസിബിസി അധ്യക്ഷൻ ആർ‍ച്ച് ബിഷപ് സൂസെപാക്യത്തിന് പരാതി നൽകും. മെത്രാൻ സമിതിയിൽ ആലോചിക്കാത്ത കാര്യങ്ങളാണ് സർക്കുളറിലൂടെ സെക്രട്ടറി പുറത്ത് വിട്ടത്. ഈ കുറിപ്പ് മാധ്യമങ്ങൾക്ക് നൽകാൻ മാത്രമായിരുന്നു തീരുമാനം. അത് പള്ളികളിൽ വായിക്കണമെന്നത് കെസിബിസി സെക്രട്ടറി എഴുതി ചേർത്തതാണ്.  ഇതിൽ അന്വഷണം വേണമെന്നാണ് എറണാകുളം അങ്കമാലി അതിരൂപത ആവശ്യപ്പെടുന്നത്. അടുത്ത ദിവസം ഇക്കാര്യത്തിൽ പരാതി നല്‍കുമെന്നാണ് അറിയുന്നത്.

Follow Us:
Download App:
  • android
  • ios