സ്കൂട്ടറിൽ വിൽപനക്കായി എട്ട് ഗ്രാം എംഡിഎംഎ കടത്തുമ്പോഴായിരുന്നു ഇവർ പിടിയിലായത്. 

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ മൂന്ന് സ്ഥലങ്ങളില്‍ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ (MDMA) പിടികൂടി. കിളിമാനൂർ, കോവളം, പൂന്തുറ എന്നിവടങ്ങളിൽ നിന്നാണ് ലഹരിവസ്തുക്കളുമായി യുവാക്കളെ എക്സൈസ് പിടികൂടിയത്. കിളിമാനൂരിൽ ബൈക്കിൽ ലഹരിവസ്തുക്കള്‍ കടത്തിയ ഷംനാസ് നാസർ, താഹ എന്നിവരാണ് പിടിയിലായത്. കോവളത്തും പൂന്തുറയിലുമായി 13 ഗ്രാം എംഡിഎംഎ നാർക്കോട്ടിക് സെൽ പിടികൂടി. ആദിൻ, നൗഫൽ എന്നിവരെയാണ് പിടികൂടിയത്.

  • ഇരിങ്ങാലക്കുടയില്‍ വന്‍ വ്യാജമദ്യ വേട്ട; മദ്യനിര്‍മ്മാണം വീടിന് മുന്‍വശത്തെ 'പേ ആന്‍റ് പാര്‍ക്കി'ന്‍റെ മറവില്‍

തൃശ്ശൂര്‍: ഇരിങ്ങാലക്കുടയില്‍ (Irinjalakuda) വന്‍ വ്യാജമദ്യ വേട്ട. ഇരിങ്ങാലക്കുട നഗരഹൃദയത്തില്‍ രണ്ടുനില വീട്ടിലാണ് വ്യാജമദ്യ നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നത്. വീടിന്‍റെ മുൻവശത്തെ പേ ആന്റ് പാര്‍ക്ക് സംവിധാനത്തിന്‍റെ മറവിലായിരുന്നു മദ്യനിര്‍മ്മാണം. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എക്‌സൈസ് തൃശ്ശൂര്‍ ഇന്റലിജന്‍സ് വിഭാഗവും ഇരിങ്ങാലക്കുട എക്‌സൈസ് സംഘവും നടത്തിയ പരിശോധനയിലാണ് വ്യജ മദ്യനിര്‍മ്മാണ യൂണിറ്റ് കണ്ടെത്തിയത്. ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിന് സമീപത്താണ് വ്യാജമദ്യ നിര്‍മ്മാണം നടത്തിയിരുന്ന ഇരുനില വീടുള്ളത്. 

വീട്ടുടമയായ രഘു, വാടകക്കാരനായ വിനു എന്നിവരെ എക്‌സൈസ് സംഘം പിടികൂടി. 800 അരലിറ്റര്‍ കുപ്പികളിലായി മദ്യം നിര്‍മ്മിച്ച് പാക്ക് ചെയ്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. സീലുകള്‍ വ്യാജമായി നിര്‍മ്മിച്ച് കുപ്പികളില്‍ പതിച്ചിട്ടുമുണ്ട്. കെട്ടിടത്തിന്‍റെ രണ്ടാം നിലയിലാണ് വ്യാജമദ്യ നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നത്. സീല്‍ പതിപ്പിക്കുന്നതിനും മിക്‌സിംങ്ങ് നടത്തുന്നതിനും എല്ലാം പ്രത്യേക യന്ത്രസംവിധാനം ഇവിടെ ഒരുക്കിയിരുന്നു. മദ്യം നിര്‍മ്മിക്കുന്നതിനായി കന്നാസുകളിലായി സൂക്ഷിച്ചിരുന്ന നുറ് കണക്കിന് ലിറ്റര്‍ സ്പിരിറ്റും ലിറ്റര്‍ കണക്കിന് തേനും ബോട്ടിലുകളും എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ നിന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിേക്ക് മദ്യം വിതരണം ചെയ്തിരുന്നതായി കണ്ടെത്തി. സംഘത്തിലെ രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. വീടിന് മുന്നിലായി പേ ആന്റ് പാര്‍ക്ക് സംവിധാനം ഒരുക്കിയിരുന്നതിനാല്‍ നിരന്തരം ഇവിടെ വാഹനങ്ങള്‍ വന്ന് പോയിരുന്നു. അതിനാല്‍ പ്രദേശവാസികള്‍ ഇവിടേക്ക് കാര്യമായി ശ്രദ്ധിക്കാറില്ല. ഇത് മറയാക്കിയാണ് പ്രതികള്‍ വ്യജമദ്യം നിര്‍മ്മിക്കുന്നതിനാവശ്യമായ അസംസ്കൃത വസ്തുക്കള്‍ എത്തിച്ചിരുന്നത്.