കള്ള് ചെത്തുന്ന തെങ്ങിന് തോപ്പുകളില്‍ എക്സൈസ് പരിശോധന
ചിറ്റൂർ, ഗോപാലപുരം മേഖലകളിലാണ് എക്സസൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
പാലക്കാട്: കളളുചെത്തുന്ന തെങ്ങിൻ തോപ്പുകളിൽ എക്സൈസ് സംഘത്തിന്‍റെ പരിശോധന. കളളുചെത്ത് കേന്ദ്രങ്ങളിലേക്കെന്ന് സംശയിക്കുന്ന സ്പിരിറ്റ് കഴിഞ്ഞ ദിവസം പിടികൂടിയതിന്‍റെ അിസ്ഥാനത്തിലാണ് റെയ്ഡ്.
ചിറ്റൂർ, ഗോപാലപുരം മേഖലകളിലാണ് എക്സസൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. കിഴക്കൻ മേഖലയിൽ ചെറുതും വലുതുമായി 1800 കളള് ചത്തുന്ന തോപ്പുകളുണ്ടെന്നാണ് കണക്ക്. ഇവിടങ്ങളിൽ എത്ര തെങ്ങിൽ ചെത്ത് നടക്കുന്നുണ്ട്, ഉത്പാദിപ്പിക്കുന്ന കളളിന്‍റെ അളവ്, വിതരണത്തിനെത്തിക്കുന്ന സ്ഥലം തുടങ്ങിയ വിവരങ്ങളാണ് സംഘം പരിശോധിക്കുന്നത്.
ഒപ്പം കളളിൽ ചേർക്കാനുളള രാസവസ്തുക്കളുണ്ടോയെന്നും എക്സൈസ് സംഘം പരിശോധിച്ചു. കഴിഞ്ഞ ദിവസം തത്തമംഗലത്ത് 525 ലിറ്റർ സ്പിരിറ്റ് പിടികൂടുകയും സിപിഎം പ്രാദേശിക നേതാവ് അറസ്റ്റിലാവുകയും ചെയ്തതിന്‍റെ പശ്ചാത്തലത്തിലാണ് എക്സൈസ് നടപടി.
12 ജില്ലകളിലേക്ക് കളള് കൊണ്ടുപോകുന്നത് പാലക്കാട്ട് നിന്നാണ്. ദിവസേന 30 ലക്ഷം ലിറ്റർ ഉത്പാദനമെന്നാണ് ശരാശരി കണക്ക് . മറ്റ് ജില്ലകളിലേക്കാവശ്യമായ ഉത്പാദനം നടക്കുന്നില്ലെന്നും സ്പിരിറ്റ് ചേർത്ത വ്യാജ കളള് നിർമാണമുണ്ടെന്നും ആരോപണമുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരും.