കോഴിക്കോട് പയ്യോളിയിൽ ഇഡി ഉദ്യോഗസ്ഥരെന്ന വ്യാജേന പ്രവാസിയിൽ നിന്ന് 1.5 കോടി രൂപ തട്ടിയെടുത്തു. നിരോധിത സംഘടനയുമായി ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. സംഭവത്തിൽ സൈബർ ക്രൈം വിഭാഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോഴിക്കോട്: പയ്യോളിയിൽ ഡിജിറ്റൽ തട്ടിപ്പിലൂടെ പ്രവാസിക്ക് 1.5 കോടി രൂപ നഷ്ടമായി. ഇഡി ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് പരാതിക്കാരനിൽ നിന്നും സംഘം പണം തട്ടിയത്. പ്രവാസിയുടെ പരാതിയിൽ സൈബർ ക്രൈം വിഭാഗം അന്വേഷണം തുടങ്ങി.
പരാതിക്കാരനായ പ്രവാസിക്ക് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായി തെറ്റിദ്ധരിപ്പിച്ചാണ് 1.5 കോടി രൂപ തട്ടിയത്. ഇഡി ഉദ്യോഗസ്ഥരെന്ന വ്യാജേനയായിരുന്നു തട്ടിപ്പ്. സംഘടനയുടെ സാമ്പത്തിക കാര്യങ്ങൾക്കായി പരാതിക്കാരന്‍റെ അക്കൌണ്ടാണ് ഉപയോഗിക്കുന്നതെന്നും ഈ അക്കൌണ്ടിലുള്ള തുക ഉടൻ മറ്റൊരു അക്കൌണ്ടിലേക്ക് മാറ്റണമെന്നുമായിരുന്നു നിർദേശം. തട്ടിപ്പുകാരുടെ ഭീഷണിയിൽ ഭയന്ന പ്രവാസി ഉടൻ എസ്ബിഐ ബാങ്കിലുള്ള 1.5 കോടി രൂപ ഇവർ നിർദേശിച്ച അക്കൌണ്ടിലേക്ക് മാറ്റി.
തുക മാറ്റിയതിന് ശേഷവും ദിവസങ്ങളോളം സംഘം പരാതിക്കാരനുമായി ബന്ധപ്പെട്ടു. പിന്നീടാണ് തട്ടിപ്പിനിരയായ കാര്യം പ്രവാസി അറിയുന്നത്. റൂറൽ എസ്പിക്ക് പരാതി നൽകിയതിന് പിന്നാലെ സൈബർ ക്രൈം വിഭാഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

