Asianet News MalayalamAsianet News Malayalam

ആ കണ്ണുകളിലെ വെളിച്ചമണയില്ല, ജോലിക്കിടെ മരിച്ച ഫയർമാൻ ജെ എസ് രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും

ഏറെ നേരം പണിപ്പെട്ടാണ് രഞ്ജിത്തിനെ തീയ്ക്കുള്ളിൽ നിന്നും രക്ഷപ്പെടുത്തിയത്. ഉടൻ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Family decided to donate eyes of fireman renjith who died while fire rescue operations in thiruvananthapuram apn
Author
First Published May 23, 2023, 9:24 AM IST

തിരുവനന്തപുരം : ഫയർമാൻ രഞ്ജിത്തിന്റെ കണ്ണുകൾ രണ്ട് പേർക്ക് വെളിച്ചമേകും. തുമ്പ കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍റെ മരുന്ന് സംഭരണ കേന്ദ്രത്തിലെ തീയണയ്ക്കുന്നതിനിടെ മരിച്ച ഫയർമാൻ ജെ എസ് രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും. അവയവങ്ങൾ ദാനം ചെയ്യാനുള്ള സമ്മതപത്രം രഞ്ജിത്ത് നേരത്തെ നൽകിയിരുന്നുവെങ്കിലും അപകടത്തിൽ ആന്തരികാവയവങ്ങൾ തകർന്നതിനാൽ ദാനം ചെയ്യാൻ കഴിഞ്ഞിയില്ലെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു. 

തീയണയ്ക്കുന്നതിനിടെ, കെട്ടിടത്തിന്റെ ഒരു ഭാഗം ശരീരത്തിലേക്ക് വീണാണ് രഞ്ജിത്തിന് അപകടമുണ്ടായത്. താബൂക്ക് കെട്ടിയ ഉയരം കൂടിയ ചുമരിലെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞ് രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഏറെ നേരം പണിപ്പെട്ടാണ് രഞ്ജിത്തിനെ തീയ്ക്കുള്ളിൽ നിന്നും സഹപ്രവർത്തകർ രക്ഷപ്പെടുത്തിയത്. ഉടൻ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ആറ് വർഷത്തിലേറെയായി ഫയർഫോഴ്സ് ജീവനക്കാരനാണ് ആറ്റിങ്ങൽ സ്വദേശിയായ രഞ്ജിത്ത്. പ്രിയ സുഹൃത്തിന്റെ പെട്ടന്നുള്ള വിയോഗം സഹപ്രവർത്തകർക്കാർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. മൃതദേഹം തിരുവനന്തപുരം ചെങ്കൽ ചൂളയിലെ ഫയർ ഫോഴ്സ് ആസ്ഥാനത്തും ചാക്ക യൂണിറ്റിലും പൊതുദർശനത്തിന് വെക്കും.  

തുമ്പ കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍റെ മരുന്ന് സംഭരണ കേന്ദ്രത്തിലാണ് ഇന്ന് പുലർച്ചെ തീപിടിത്തമുണ്ടായത്. കെമിക്കലുകൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തി നശിച്ചു. പുലർച്ചെ 1.30 ഓടെ വലിയ ശബ്ദത്തോടെ ഗോഡൗൺ പൊട്ടിത്തെറിക്കുകയായിരുന്നു. സെക്യൂരിറ്റി മാത്രമാണ് തീപിടിച്ച സമയത്ത് സ്ഥലത്തുണ്ടായിരുന്നുള്ളൂ. കെമിക്കലുകൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു. 

READ MORE തിരുവനന്തപുരം കിൻഫ്ര പാർക്കിൽ വൻ തീപിടുത്തം; മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മരുന്ന് സംഭരണ കേന്ദ്രം കത്തിനശിച്ചു

 

മെഡിക്കൽ സർവീസ് കോർപറേഷന്റെ മരുന്ന് സംഭരണ കേന്ദ്രം പ്രവർത്തിച്ച കെട്ടിടത്തിന് അംഗീകാരം ഉണ്ടായിരുന്നില്ലെന്നാണ് ഫയർഫോഴ്സ് മേധാവി ബി സന്ധ്യ വിശദീകരിക്കുന്നത്. കെട്ടിടത്തിൽ തീയണക്കാനുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല. ബ്ലീച്ചിങ് പൗഡറിൽ വെള്ളം കലർന്നാൽ തീപിടുത്തം ഉണ്ടാകാം. ബ്ലീച്ചിങ് പൗഡറും ആൽക്കഹോളും കലർന്നാലും തീപിടുത്തം ഉണ്ടാകാൻ സാധ്യതയുണ്ട്. സാനിറ്റിറ്റസർ അടക്കമുള്ളവ കെട്ടിടത്തിൽ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വിശദമായ പരിശോധനയിൽ മാത്രമേ വ്യക്തമാകൂവെന്നും ഫയർഫോഴ്സ് മേധാവി വിശദീകരിച്ചു.  

 

 


 

Latest Videos
Follow Us:
Download App:
  • android
  • ios