Asianet News MalayalamAsianet News Malayalam

കുട്ടനാട്ടിലെ കർഷക ആത്മഹത്യ: പ്രസാദിനെ പരാജയപ്പെടുത്തിയത് പിണറായി സര്‍ക്കാരെന്ന് വി മുരളീധരന്‍

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. കർഷകന് കൊടുക്കാൻ പണമില്ലാത്ത സർക്കാർ കലാപരിപാടി നടത്താൻ 50 കോടി ചെലവാക്കിയെന്നും വി മുരളീധരന്‍ പറഞ്ഞു.

Farmer suicide in Kuttanad: V Muraleedharan says Pinarayi government defeated Prasad
Author
First Published Nov 11, 2023, 4:52 PM IST

തിരുവനന്തപുരം: കുട്ടനാട്ടിലെ കര്‍ഷകനായ പ്രസാദ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍. ആത്മഹത്യ ഉണ്ടായത് സർക്കാരിന്‍റെ വികലമായ നെല്ല് സംഭരണ രീതി മൂലമാണെന്ന് വി മുരളീധരന്‍ ആരോപിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. കർഷകന് കൊടുക്കാൻ പണമില്ലാത്ത സർക്കാർ കലാപരിപാടി നടത്താൻ 50 കോടി ചെലവാക്കി. കേന്ദ്രം നൽകുന്നതിന്‍റെ കഷ്ടിച്ച് മൂന്നിലൊന്ന് മാത്രമാണ് കേരളം നൽകുന്നത്. കേന്ദ്രം നൽകുന്ന തുകയ്ക്ക് അനുപാതികമായി കേരള സർക്കാരും തുക വർദ്ധിപ്പിച്ചെങ്കിൽ കർഷകർക്ക് 33 രൂപ ലഭിക്കുമായിരുന്നു.

കേരളത്തിന് ഒരു നയാപൈസ പോലും കൊടുക്കാൻ ബാക്കിയില്ല എന്ന് കേന്ദ്ര കൃഷി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. എന്നിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് സർക്കാർ. ആത്മഹത്യ ചെയ്ത പ്രസാദ് ഞാന്‍ പരാജയപ്പെട്ടു എന്നാണ് ഒരു സുഹൃത്തിനോട് പറഞ്ഞത്. ശരിക്കും പ്രസാദിനെ പരാജയപ്പെടുത്തിയത് പിണറായി വിജയന്‍ സര്‍ക്കാരാണ്. കര്‍ഷകനെ ആത്മഹത്യയിലേക്ക് തള്ളിവിടാതെ സംരക്ഷിക്കണമെന്നും വി മുരളീധരന്‍ പറഞ്ഞു.

അതേസമയം, പ്രസാദിന്റെ ആത്മഹത്യക്ക് കാരണം പിആർഎസ് കുടിശികയല്ലെന്ന് മന്ത്രി ജിആർ അനിൽ പറഞ്ഞു. കേരളത്തിലെ നെൽക്കർഷകർക്ക് പിആർഎസ് വായ്പാ കുടിശികയില്ല. പിആർഎസ് വായ്പാ കുടിശിക കാരണം സിബിൽ സ്കോർ കുറഞ്ഞ് മറ്റ് വായ്പ ലഭിക്കാത്ത സാഹചര്യമില്ല. പ്രസാദിന്റെ ആത്മഹത്യ ഏറെ ദുഃഖകരമാണെന്ന് പറഞ്ഞ മന്ത്രി അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയർന്നതെന്നും പറഞ്ഞു.കർഷകരുടെ പക്കൽ നിന്നും വാങ്ങിയ നെല്ലിന് പണം കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി, പ്രസാദിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇപ്പോൾ പറയുന്നത് ശരിയല്ലെന്നും പറഞ്ഞു. രണ്ടു ദിവസം അവധിയാണ്. അതിനുശേഷം കാര്യങ്ങൾ മാധ്യമങ്ങളും പരിശോധിക്കണം. സാധാരണ കർഷകർ ചെല്ലുമ്പോൾ വായ്പ നൽകാതിരിക്കാൻ ബാങ്ക് ജീവനക്കാർ സ്വീകരിച്ച ഒഴിവുകഴിവാണോ എന്ന് അറിയില്ല. പ്രസാദ് പാട്ടകൃഷിയിലൂടെ വിളവെടുത്ത നെല്ലിന് സർക്കാർ പണം കൊടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കടബാധ്യതയെ തുടര്‍ന്നാണ് തകഴി സ്വദേശി പ്രസാദ് ആത്മഹത്യ ചെയ്തത്. കിസാൻ സംഘ് ജില്ലാ പ്രസിഡൻ്റാണ് പ്രസാദ്. കിസാൻ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ച് പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ജീവനൊടുക്കിയത്. കൃഷിക്ക് വായ്പക്കായി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാൽ പിആര്‍എസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ അനുവദിച്ചില്ല. ഇതോടെ മനം മടുത്താണ് പ്രസാദ് ആത്മഹത്യ ചെയ്തതെന്ന് കിസാൻ സംഘ് ജില്ലാ പ്രസിഡൻ്റ് പറയുന്നു. പിആര്‍എസ് കുടിശ്ശിക കർഷകരെ ബാധിക്കില്ലെന്നും സർക്കാർ അടക്കുമെന്നുമായിരുന്നു മന്ത്രിമാരുടെ അവകാശവാദം. കിസാൻ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനുമായുള്ള പ്രസാദിൻ്റ ഫോൺ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്.

'എന്നെ ചതിച്ചു, മരണത്തിന് ഉത്തരവാദി സർക്കാർ'; കുട്ടനാട്ടിലെ കർഷകൻ്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

Follow Us:
Download App:
  • android
  • ios