Asianet News MalayalamAsianet News Malayalam

ഒഴിപ്പിക്കാൻ ജില്ലാഭരണകൂടം; സമര വേദിയിൽ പൊലീസ്, വെടിവച്ച് കൊന്നോളു എന്ന് ടിക്കായത്ത്, ഗാസിപ്പൂരിൽ സംഘർഷാവസ്ഥ

ആരെയെങ്കിലും അറസ്റ്റ് ചെയ്താലും സമരം അവസാനിപ്പിക്കില്ലെന്ന കടുത്ത നിലപാടിലാണ് കർഷകരും കർഷക നേതാക്കളും. ആരും കഴടങ്ങില്ലെന്ന് രാകേഷ് ടിക്കായത്ത് വ്യക്തമാക്കി.

farmers protest ghazipur border police updates
Author
Delhi, First Published Jan 28, 2021, 6:27 PM IST

ദില്ലി: റിപ്പബ്ളിക് ദിനത്തിലെ അക്രമങ്ങൾക്ക് പിന്നാലെ കർശന നടപടികളിലേക്ക് കേന്ദ്രവും പൊലീസും. ദില്ലി - ഉത്തർ പ്രദേശ് അതിർത്തിയായ ഗാസിപ്പൂരിലെ കർഷകരുടെ സമര വേദിയിലേക്ക് പൊലീസ് എത്തി. സമര വേദി ഒഴിപ്പിക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടതിന് പിന്നാലെയാണ് പൊലീസ് സമരവേദിയിലേക്ക് എത്തിയത്. കർഷകർ സമരം ചെയ്യുന്ന റോഡുകൾ ഒഴിപ്പിച്ചെടുക്കാനും ഗാസിപ്പൂർ ഭരണ കൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. പൊലീസ് എത്തിയതോടെ സമര വേദി സമരക്കാർ വളഞ്ഞു. സമരം ചെയ്യുന്ന എല്ലാ കർഷകരോടും വേദിക്ക് അരികിലേക്ക് എത്താൻ നേതാക്കൾ ആഹ്വാനം ചെയ്തു. പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ട്. 

കർഷക നേതാവായ രാകേഷ് ടിക്കായത്തുമായി പൊലീസും ജില്ലാ മജിസ്ട്രേറ്റും സംസാരിച്ചു. വെടിവെച്ച് കൊന്നോളൂ എന്നാലും സമരം അവസാനിപ്പിക്കില്ല. സമരവേദി ഒഴിയുകയുമില്ല. സമരം ഇവിടെ തന്നെ തുടരുമെന്നും പൊലീസിനോട് വേദി വിട്ട് പോകണമെന്നും ടിക്കായത്ത് ആവശ്യപ്പെട്ടു. ആരും കീഴടങ്ങില്ലെന്നും ഏതെങ്കിലും രീതിയിലുള്ള അക്രമ സംഭവങ്ങൾ തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും രാകേഷ് ടിക്കായത്ത് പ്രതികരിച്ചു. ഇതോടെ പൊലീസ് രാത്രി പതിനൊന്ന് മണിക്കുള്ളിൽ സമരവേദി ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടീസ് പതിച്ചു. ഇതിനുള്ളിൽ ഒഴിഞ്ഞില്ലെങ്കിൽ പൊലീസ്  നടപടികളിലേക്ക് കടന്നേക്കുമെന്നാണ് യുപി പൊലീസ് വ്യക്തമാക്കുന്നത്. 

റിപ്പബ്ളിക് ദിനത്തിലെ അക്രമങ്ങൾക്ക് പിന്നാലെയാണ് കർഷക നേതാക്കൾക്കെതിരെ പൊലീസ് നടപടി ശക്തമാക്കിയത്. 20 കർഷക നേതാക്കൾക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ചെങ്കോട്ട അക്രമത്തിൽ യോഗേന്ദ്ര യാദവ്, ബൽദേവ് സിംഗ് സിർസ ഉൾപ്പടെ ഇരുപത് കർഷക നേതാക്കൾക്കെതിരെയാണ് പൊലീസ് നടപടി. അക്രമണങ്ങൾ ഉണ്ടാകില്ലെന്ന് പൊലീസിന് നൽകിയ ഉറപ്പ് ലംഘിച്ചത് എന്തുകൊണ്ടെന്ന് മൂന്ന് ദിവസത്തിനകം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട നോട്ടീസ് കർഷക നേതാക്കൾക്ക് നൽകി. ഇവർ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. നേതാക്കളുടെ പാസ്പോർട് തടഞ്ഞുവെക്കാനും പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്. 

 

Follow Us:
Download App:
  • android
  • ios