ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് വിവാദ എഫ്സിആർഎ നിയമ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്നത് കേന്ദ്ര സർക്കാർ തൽക്കാലത്തേക്ക് മാറ്റിവെച്ചു. ബിൽ ഇന്ന് ചർച്ചയ്ക്കെടുക്കില്ലെന്ന് മന്ത്രി കിരൺ റിജിജു സഭയെ അറിയിച്ചു. സന്നദ്ധ സംഘടനകളുടെയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും വിദേശ ഫണ്ട് വിനിയോഗത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ് ബിൽ.

ദില്ലി: രാജ്യത്തെ സന്നദ്ധ സംഘടനകളുടെയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും വിദേശ ഫണ്ട് വിനിയോഗത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന വിവാദ എഫ്സിആർഎ നിയമ ഭേദ​ഗതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കില്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. പ്രതിപക്ഷത്തിന്‍റെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് കേന്ദ്രം നീക്കത്തില്‍ നിന്ന് പിന്മാറിയത്. ഇന്ന് ബില്‍ ചർച്ചയ്ക്ക് എടുക്കില്ലെന്ന് കിരണ്‍ റിജിജു സഭയെ അറിയിക്കുകയായിരുന്നു. നാളെ പരിഗണിക്കുമോയെന്ന് വ്യക്തമാക്കിയില്ല.

ബില്ലിനെതിരെ സഭയ്ക്ക് അകത്തും പുറത്തും വന്‍ പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തുന്നത്. എഫ്സിആർഎ നിയമഭേദഗതി റദ്ദാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് 12 മണി വരെ ലോക്സഭ നിര്‍ത്തിവെച്ചു. അതേസമയം, രാജ്യതാല്‍പര്യ പ്രകാരമാണ് ഭേദഗതിയെന്നും ബില്‍ ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യംവെച്ചല്ലെന്നും കിരണ്‍ റിജിജു സഭയില്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങളെ തെറ്റദ്ധരിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടനാ അവകാശങ്ങൾ ലംഘിക്കുന്നതാണ് ബില്ലെന്നും, വിശദ പരിശോധനയ്ക്കായി സ്റ്റാൻഡിം​ഗ് കമ്മിറ്റിക്ക് വിടണമെന്നുമാണ് സിബിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്. സഭാ നേതൃത്വം നിലപാട് കടുപ്പിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തി എംപിമാർ സഭയില്‍ പങ്കെടുക്കാന്‍ ദില്ലിക്ക് വന്നിരുന്നു. ബില്ലിനെതിരെ പാർലമെന്‍റിന് മുന്നിൽ യുഡിഎഫ് എംപിമാർ പ്രതിഷേധിച്ചു.