പെൻഷൻകാർക്ക് ആശ്വാസം: കെഎസ്ആർടിസിക്ക് 146 കോടി നൽകാൻ ധനവകുപ്പിൻ്റെ തീരുമാനം
ജീവനക്കാരുടെ ബഹിഷ്കരണം കാരണം വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസം പ്രതിദിന വരുമാനത്തിൽ മൂന്നരക്കോടി രൂപയുടെ നഷ്ടം ഉണ്ടായതായി സിഎംഡി അറിയിച്ചു.
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പെൻഷൻക്കാർക്ക് ആശ്വാസമായി 146 കോടി രൂപ പെൻഷൻ വിതരണത്തിന് നൽകാൻ ധനവകുപ്പ് തീരുമാനിച്ചു. സഹകരണ ബാങ്കുകളിൽ നിന്ന് കടമെടുത്താണ് ഈ സഹായം നൽകുന്നത്. കെ.എസ്.ആർ.ടി.സിയ്ക്ക് മുൻപ് നൽകിയതു കൂടാതെ പ്രത്യേക സാമ്പത്തിക സഹായമായി 15 കോടി രൂപ നൽകാനാണ് തീരുമാനം.
കെഎസ്ആർടിസി ശമ്പള വിതരണം തിങ്കളാഴ്ച തുടങ്ങും. ജീവനക്കാരുടെ ബഹിഷ്കരണം കാരണം വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസം പ്രതിദിന വരുമാനത്തിൽ മൂന്നരക്കോടി രൂപയുടെ നഷ്ടം ഉണ്ടായതായി സിഎംഡി അറിയിച്ചു. ക്രിസ്മസ് അവധി ഉൾപ്പെടെയുള്ളവ പരിഗണിച്ച് യാത്രക്കാർ കെഎസ്ആർടിസിയെ ആശ്രയിക്കുന്നതിനാൽ ജീവനക്കാർ ജോലി ബഹിഷ്കരിച്ച് സർവ്വീസ് മുടക്കരുതെന്നും സിഎംഡി അഭ്യർത്ഥിച്ചു.
നേരത്തെ കോർപ്പറേഷനിലെ ജീവനക്കാരുടെ ശമ്പളപരിഷ്കരണം നടപ്പാക്കാൻ തൊഴിലാളി യൂണിയനുകളുമായി ധാരണയിലായിരുന്നു. കെഎസ്ആര്‍ടിസി ജീവനക്കാരുടെ 2011ലെ ശമ്പള പരിശ്കരണ കരാറിന്‍റെ കാലാവധി 2016 ല്‍ അവസാനിച്ചതാണ്.നിരന്തരമായ പ്രക്ഷോഭങ്ങള്‍ക്കും , പല തലത്തിലുള്ള ചര്‍ച്ചകള്‍ക്കും ശേഷമാണ് ,സര്‍ക്കാര്‍ ജീവനക്കാരുടെശമ്പള സ്കെയെലിന് തുല്യമായി ശമ്പള പരികഷ്കരണത്തിന് ധാരണയായത്.
കുറഞ്ഞ അടിസ്ഥാന ശമ്പളം 23000 രൂപയായിരിക്കും. ഡീഎ 137 ശതമാനം.എച്ച് ആര്‍എ 4 ശതമാനം, കുറഞ്ഞത് 1200 രൂപ കൂടിയത് 5000, പ്രസാവവധി 180 ദിവസം എന്നത് ഒന്നരവര്‍ഷമാക്കി. 6 മാസത്തിന് ശേശം പ്രതിമാസം 5000 രൂപ നല്‍കും. 500 കി.മി.വരെയുള്ള ദീര്‍ഘദൂര ബസ്സുകള്‍ക്കായി ഡ്രൈവര്‍ കം കണ്ടകടര്‍ കേഡര്‍ നടപ്പാക്കും.അതിനുമുകലിലുള്ള സര്‍വ്വീസുകള്‍ക്ക് ക്രൂ ചേഞ്ച് ഉറപ്പാക്കും.
കെഎസ്ആർടിസിയിലെ അംഗീകൃത ട്രേഡ് യൂണിയനുകളുമായി ഗതാഗതമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് ശമ്പള പരിഷ്കരണത്തിന് ധാരണയായത്. ഡിസംബര്‍ 31 ന് മുമ്പ് കരാര്‍ ഒപ്പിടും. ശമ്പള പരിഷ്കരണത്തിന് 2021 ജൂണ്‍ മുതല്‍ പ്രാബല്യമുണ്ടാകും. 2022 ജനുവരിമാസത്തെ ശമ്പളത്തോടൊപ്പം പുതുക്കിയ ശമ്പളം നല്‍കും.സാമ്പത്തിക നില മെച്ചപ്പെടുന്ന മുറക്ക് കുടിശ്ശിക വിതരണം ചെയ്യുമെന്നും ഗതാഗതമമന്ത്രി അറിയച്ചു.