പാലക്കാട് കൊല്ലങ്കോട് ട്രൈബൽ ഓഫീസിൽ നൽകിയ 15 ഓളം അപേക്ഷകൾ യാക്കരയിലെ പുഴക്കരയിൽ തള്ളിയ നിലയിൽ. വിദ്യാർഥികൾ ജില്ലാ കലക്ടർക്കും പട്ടികവർഗ്ഗ ഓഫിസർക്കും പരാതി നൽകി.

പാലക്കാട്: പട്ടികവർഗ വിദ്യാർത്ഥികളുടെ ധനസഹായ അപേക്ഷകൾ കുറ്റിക്കാട്ടിൽ തള്ളിയ നിലയിൽ. പാലക്കാട് കൊല്ലങ്കോട് ട്രൈബൽ ഓഫീസിൽ നൽകിയ 15 ഓളം അപേക്ഷകളാണ് യാക്കരയിലെ പുഴക്കരയിൽ നിന്ന് കണ്ടെത്തിയത്. വിദ്യാർഥികൾ ജില്ലാ കലക്ടർക്കും പട്ടികവർഗ്ഗ ഓഫിസർക്കും പരാതി നൽകി. എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകളിൽ മികച്ച വിജയം നേടിയ പട്ടികവർഗ വിഭാഗത്തിലെ കുട്ടികൾക്ക് പട്ടികവർഗ വകുപ്പ് നൽകുന്ന ധന സഹായത്തിനായുള്ള അപേക്ഷകളാണ് തള്ളിയ നിലയിൽ കണ്ടെത്തിയത്.

ട്രൈബൽ പ്രൊമോട്ടർ മുഖേന പട്ടിക വർഗ ഓഫീസിലേക്ക് നൽകിയ അപേക്ഷകളാണ് ഇത്. കൊല്ലങ്കോട് ട്രൈബൽ ഓഫീസിൽ നൽകിയ 15 ഓളം അപേക്ഷകളാണ് തള്ളിയ നിലയിൽ കണ്ടെത്തിയിരിക്കുന്നത്. അവിടെയെത്തിയ ഒരു കെഎസ്ഇബി ജീവനക്കാരനാണ് അപേക്ഷകൾ പുഴക്കരയിൽ നിന്ന് കണ്ടെത്തിയത്. ഗോത്രമേഖലയായ പറമ്പിക്കുളത്തെ കുര്യാർകുറ്റിക്കടവ്, എർത്ത് ഡാം എന്നി ഉന്നതികളിലെയും മുതലമട, ചെമ്മനാംപതി, വണ്ടാഴി പഞ്ചായത്തിലെ മംഗലം ഡാം എന്നിവിടങ്ങളിലെ 15ഓളം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ധനസഹായത്തിനായുള്ള അപേക്ഷകളാണിത്. ഇത് ജില്ലാ ട്രൈബൽ ഓഫീസിൽ എത്തിക്കാതെ പുഴയരികിൽ തള്ളിയതാകാം എന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥരുള്ളത്.