Asianet News MalayalamAsianet News Malayalam

നിരോധിത നോട്ടുകൾ മാറിക്കൊടുത്തു; 37 വീഴ്ചകൾ കണ്ടെത്തിയ ആർഎസ്എസ് നിയന്ത്രണത്തിലുള്ള ബാങ്കിനെതിരെ നടപടിയില്ല

നോട്ട് നിരോധനകാലത്ത് ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകൾ വ്യാപകമായി സ്വീകരിച്ചതിലും ആർഎസ്എസ് നിയന്ത്രണത്തിലുള്ള ബാങ്കിനെതിരെ പരാതികളുണ്ട്. 

financial irregularities and irregularities in the ananthapuram co operative Society
Author
Thiruvananthapuram, First Published Aug 5, 2021, 7:09 AM IST

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ അനന്തപുരം സഹകരണ സംഘത്തിൽ സാമ്പത്തിക ക്രമക്കേടുകളും ചട്ടലംഘനങ്ങളും ഓഡിറ്റർ കണ്ടെത്തിയിട്ടും നാല് വർഷമായി സഹകരണവകുപ്പിന്‍റെ നടപടിയില്ല. നോട്ട് നിരോധനകാലത്ത് ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകൾ വ്യാപകമായി സ്വീകരിച്ചതിലും ആർഎസ്എസ് നിയന്ത്രണത്തിലുള്ള ബാങ്കിനെതിരെ പരാതികളുണ്ട്. ഇതടക്കം 37 വീഴ്ചകളാണ് ബാങ്കിൽ ഓഡിറ്റ് സംഘം കണ്ടെത്തിയിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട സഹകരണ സംഘങ്ങളിലൊന്നാണ് അനന്തപുരം. ആർഎസ്എസ് നിയന്ത്രണത്തിലുള്ള ഭരണസമിതി നയിക്കുന്ന സംഘത്തിനെതിരെ 2016-2017 സാമ്പത്തിക വർഷത്തെ ഓഡിറ്റ് സർട്ടിഫിക്കറ്റിലാണ് ഓഡിറ്റർ 37 വീഴ്ചകൾ കണ്ടെത്തിയത്.ജീവനക്കാർക്കും ഭരണസമിതി അംഗങ്ങൾക്കും നൽകുന്ന അഡ്വാൻസുകളായിരുന്നു സംശയകരം. നോട്ടു നിരോധനം പ്രഖ്യാപിച്ച ദിവസം പ്രവർത്തി സമയം കഴിഞ്ഞ് ബാങ്കിൽ നിന്നും സെക്രട്ടറിയും അസി.സെക്രട്ടറിയും ചേർന്ന് 8,85000 രൂപ ആവശ്യം രേഖപ്പെടുത്താതെ പിൻവലിച്ചതടക്കം ചൂണ്ടികാട്ടിയായിരുന്നു റിപ്പോർട്ട്.മറ്റ് ഇടപാടുകളിലും ഒന്നൊന്നായി പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടുന്നു.

കൈതമുക്ക് ,തിരുമല,വട്ടിയൂർക്കാവ്,ശ്രീവരാഹം ശാഖകളിലാണ് നിരോധിച്ച നോട്ടുകൾ വ്യാപകമായി സ്വീകരിച്ചത്.ഒറ്റ ഇടപാടിൽ മാത്രം 3,40,000രൂപയുടെ നിരോധിച്ച നോട്ടുകൾ എത്തിയതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു റിപ്പോർട്ട്.ചട്ട വിരുദ്ധമായി വായ്പകൾ തീർപ്പാക്കാനടക്കം നിരോധിച്ച നോട്ടുകൾ മാറാൻ അനുവദിച്ചുവെന്നാണ് കണ്ടെത്തൽ.ഇങ്ങനെ എത്തിയ തുക ജില്ലാ സഹകരണ ബാങ്കിലേക്ക് മാറിയെന്നാണ് സംഘത്തിന്‍റെ വിശദീകരണം.സംഘം പ്രതിസന്ധിയിലായാൽ നിക്ഷേപങ്ങൾക്ക് പരിരക്ഷ നൽകുന്ന നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോർഡിൽ അനന്തപുരം അംഗത്വമെടുക്കാത്തതും ആഡിറ്റ് സർട്ടിഫിക്കറ്റിൽ ചൂണ്ടിക്കാട്ടുന്നു. സ്ഥിര നിക്ഷേപങ്ങളിൽ മാനദണ്ഡങ്ങൾ മറികടന്ന് അമിത പലിശ നൽകുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.ആഡിറ്റ് സർട്ടിഫിക്കറ്റിലെ കണ്ടെത്തലുകളിൽ തുടരന്വേഷണം വേണമെന്നാണ് ചട്ടം.സഹകരണ സംഘം നിയമത്തിലെ കർശനമായ പരിശോധനയായ 65 എൻക്വയറിക്ക് ഉത്തരവിട്ടിട്ടും ഇതുവരെ ഒന്നും നടന്നിട്ടില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios