വിമാനത്തിലെ പ്രതിഷേധം: ഇ.പി. ജയരാജൻ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ നവീന്‍റെ മുഖത്ത് ഇടിച്ചുവെന്ന് എഫ് ഐ ആര്‍
പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തൻ ഫർ സീൻ മജീദിന്റെ കഴുത്ത് ജയരാജൻ ഞെരിച്ചു വെന്നും എഫ്ഐആര്‍. മുഖ്യമന്ത്രിക്കു മുന്നിൽ വച്ച് പ്രതിഷേധക്കാറായോ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം.ജീവനോടെ വിടില്ലെന്ന് ആക്രോശിച്ച് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും മർദ്ദിച്ചു വെന്നും പൊലീസ് റിപ്പോര്‍ട്ട്.
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവ്രത്തകരെ മര്‍ദ്ദിച്ചെന്ന കേസില്‍ ഇപി ജയരാജനെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറിന്‍റെ വിശദാംശങ്ങള്‍ പുറത്ത്..ഇ.പി. ജയരാജൻ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ നവീന്‍റെ മുഖത്ത് ഇടിച്ചു. പ്രതിഷേധിച്ച ഫർസീൻ മജീദിന്‍റെ കഴുത്ത് ജയരാജൻ ഞെരിച്ചുവെന്നും മുഖ്യമന്ത്രിക്കു മുന്നിൽ വച്ച് പ്രതിഷേധക്കാറായോ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണമെന്നും എഫ് ഐ ആറില്‍ പരമാര്‍ശിക്കുന്നു.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഇ.പി.ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെ തിരുവനന്തപുരം വലിയതുറ പൊലീസാണ് കേസെടുത്തത്. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, പിഎ സുനീഷ് എന്നിവർക്കെതിരെയാണ് കേസ്. വധശ്രമം, മനഃപൂർവ്വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
വിമാനത്തിലുണ്ടായ സംഘർഷത്തിൽ ഇ.പി.ജയരാജനെതിരെ കേസെടുക്കാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെയും കേസെടുക്കാൻ കോടതി നിർദേശിച്ചു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് കേസെടുക്കാൻ തിരുവനന്തപുരം ജെഎഫ്എംസി കോടതി രണ്ട് ജഡ്‍ജി ലെനി തോമസ് ഉത്തരവിട്ടത്.
വിമാനത്തിലെ പ്രതിഷേധം: സർക്കാരിന് തിരിച്ചടി, ഇപിക്കെതിരെ കേസെടുക്കണമെന്ന് കോടതി
കണ്ണൂരിൽ നിന്ന് മുഖ്യമന്ത്രി എത്തിയ ഇൻഡിഗോ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ഇ.പി.ജയരാജൻ തള്ളി മാറ്റിയിരുന്നു. ഈ സംഭവത്തിൽ വധശ്രമ കേസ് ചുമത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പ്രതികളെ കോടതി ജാമ്യത്തിൽ വിട്ടു. പ്രവർത്തകരെ കയ്യേറ്റം ചെയ്ത ജയരാജനെതിരെയും കേസെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സാധ്യമല്ലെന്ന നിലപാടിലായിരുന്നു സർക്കാർ. മുഖ്യമന്ത്രി തന്നെ നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.
'ഇനി കോടതിയെ ബഹിഷ്കരിക്കുമോ?'; കേസെടുക്കാൻ ഉത്തരവിട്ടതിൽ ഇ പി ജയരാജനെ ട്രോളി ശബരിനാഥൻ
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ സംഘർഷത്തിൽ കേസെടുക്കാൻ നിർദ്ദേശം നൽകിയ കോടതി നടപടി തിരിച്ചടിയല്ലെന്ന നിലപാടിലാണ് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. മജിസ്ട്രേറ്റ് കോടതിയിൽ പരാതി കിട്ടിയാൽ കേസെടുക്കാൻ നിർദ്ദേശിക്കുന്നത് അവരുടെ ഉത്തരവാദിത്തമാണ്. അന്വേഷിക്കാൻ പൊലീസിനെ നിയോഗിക്കുന്നതും അതിന്റെ ഭാഗമാണ്. തിരിച്ചടിയെന്നത് മാധ്യമ വ്യാഖ്യാനം മാത്രമാണെന്നും ഇ.പി.ജയരാജൻ പ്രതികരിച്ചു.