അമ്പലപ്പാറ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയിൽ വന്‍ തീപിടിത്തം; 26 പേര്‍ക്ക് പരിക്ക്, മുന്ന് പേരുടെ നില ഗുരുതരം
ഫാക്ടറിയിലെ ഓയിൽ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാർക്കാട് ഫയർ ഫോർസ് അംഗങ്ങൾക്കും നാട്ടുകാർക്കും പെള്ളലേറ്റു.
പാലക്കാട്: അമ്പലപ്പാറ തിരുവിഴാംകുന്നിൽ കോഴി മാലിന്യത്തില്‍ നിന്ന് ഓയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയിൽ വൻ തീപിടിത്തം. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരടക്കം 26 പേര്‍ക്ക് പൊള്ളലേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ രാജേഷ് കുമാർ, സിവിൽ ഡിഫൻസ് അംഗം ഷമീർ, നാട്ടുകാരനായ ദിനേശ് എന്നിവര്‍ കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
തിരുവിഴാംകുന്ന് തോട്ടുകാട് മലയിലെ ഫാക്ടറിയില്‍ വൈകിട്ട് അഞ്ച് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഫാക്ടറിക്ക് അരികിലുള്ള വിറക് പുരയ്ക്കാണ് ആദ്യം തീപിടിച്ചത്. മണ്ണാര്‍ക്കാട് നിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഫാക്ടറിയിലെ ഓയില്‍ നിറച്ച ടാങ്ക് പൊട്ടിത്തെറിച്ച് അഞ്ച് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരടക്കം 26 പേര്‍ക്ക് പരിക്കേറ്റു. ഇവരെ പെരിന്തല്‍മണ്ണയിലെയും കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഫാക്ടറി പ്രവര്‍ത്തിക്കുന്നത് മലയുടെ മുകളിലായതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകി. വിവിധ സ്റ്റേഷനുകളിൽ നിന്നായി കൂടുതൽ ഫയര്‍ഫോഴ്സ് യുണിറ്റുകളെത്തി മൂന്ന് മണിക്കൂർ കൊണ്ടാണ് തീയണക്കാൻ കഴിഞ്ഞത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.