ക്രൈംബ്രാഞ്ച് നിയമനത്തിനായി സംസ്ഥാനത്ത് ആദ്യമായി മത്സര പരീക്ഷയും അഭിമുഖവും
- സേനയില്‍ കുറ്റാന്വേഷണത്തില്‍ താല്‍പര്യമുള്ളവരെ കണ്ടെത്തി ക്രൈംബ്രാഞ്ചില്‍ പോസ്റ്റ് ചെയ്യും
- പ്രാഗല്‍ഭ്യമുള്ളവരെ കണ്ടെത്താന്‍ മത്സര പരീക്ഷയും അഭിമുഖവും
- കേരളാ പൊലീസ് സേനയില്‍ ആദ്യമായി പരീക്ഷണം
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ക്രൈം ബ്രാഞ്ചിലേക്ക് നിയമനം നടത്തുന്നതിനുള്ള മത്സര പരീക്ഷയും അഭിമുഖവും നടന്നു. തിരുവനന്തപുരത്തും തൃശൂരുമായിരുന്നു പരീക്ഷാ കേന്ദ്രങ്ങൾ. 250-ലധികം ഉദ്യോഗാർത്ഥികളാണ് പരീക്ഷയിൽ പങ്കെടുത്തത്.
കുറ്റാന്വേഷണത്തിൽ താല്‍പര്യമില്ലെങ്കിലും ലളിതമായ ജോലിതേടി ക്രൈംബ്രാഞ്ചിലേക്ക് നിയമനം തേടുന്നത് പൊലീസ് സേനയിൽ പതിവായിരുന്നു. ഇത് അവസാനിപ്പിച്ചുകൊണ്ടാണ് പുതിയ പരിഷ്കാരം നടപ്പാക്കുന്നത്. കുറ്റാന്വേഷണത്തിൽ താല്‍പ്പര്യമുള്ളവരെ മാത്രം ക്രൈംബ്രാഞ്ചിൽ നിയമിക്കാനാണ് മത്സര പരീക്ഷയിലൂടെ ഉദ്ദേശിക്കുന്നത്. ക്രൈംബ്രാഞ്ചിൽ നേരത്തെ ജോലി ചെയ്തവർക്ക് നിയമനത്തിൽ മുൻഗണനയുണ്ട്.
എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും മികച്ച പ്രകടനം നടത്തുന്നവർക്കായിരിരിക്കും നിയമനം. മഹസർ, കേസ് ഡയറി തുടങ്ങിയവയെ കുറിച്ചുള്ള ചോദ്യങ്ങളും പരീക്ഷയിലുണ്ട്. എഴുത്ത് പരീക്ഷയ്ക്ക് 40 മാർക്കും അഭിമുഖത്തിന് പത്ത് മാർക്കുമായി 50 മാർക്കിലാണ് പരീക്ഷ. ഓരോ മാസാവസാനവും ക്രൈം ബ്രാഞ്ചിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കണമെന്നും യൂണിറ്റിലേക്ക് വരുന്നവർ ഒരു വർഷമെങ്കിലും ജോലിചെയ്യാൻ സന്നദ്ധരായിരിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.