സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്വാക്ക്; മീനിന് ന്യായവില കിട്ടാതെ മത്സ്യത്തൊഴിലാളികള്‍, ലാഭം കൊയ്ത് ഇടനിലക്കാര്‍
ദുരിതങ്ങളുടെ തിരയടങ്ങാത്ത തീരദേശ ജീവിതത്തെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് പരമ്പര തുടങ്ങുന്നു നീലക്കടലും പച്ച മനുഷ്യരും.
കൊച്ചി: മത്സ്യത്തൊഴിലാളികള്‍ക്ക് മീനിന് ന്യായവില ഉറപ്പാക്കുമെന്ന് കൊട്ടിഘോഷിച്ച് സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനം വെറുതേയായി. സര്‍ക്കാർ നടപടി ഓര്‍ഡിൻസ് ഇറക്കലിലും പുതുക്കലിലും മാത്രം ഒതുങ്ങി. ഇപ്പോഴും ഇടനിലക്കാര്‍ക്ക് തോന്നും പടിയാണ് മീൻവില. ദുരിതങ്ങളുടെ തിരയടങ്ങാത്ത തീരദേശ ജീവിതത്തെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് പരമ്പര തുടങ്ങുന്നു നീലക്കടലും പച്ച മനുഷ്യരും.
മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലനവും എന്ന ഓര്‍ഡിനന്‍സ് ആദ്യം ഇറക്കിയത് കഴിഞ്ഞ സെപ്റ്റംബറിലാണ്. മത്സ്യത്തിന്‍റെ അടിസ്ഥാന വില നിശ്ചയിക്കാൻ കളക്ടര്‍ അധ്യക്ഷനായി ഹാര്‍ബര്‍ മാനേജ്മെന്‍റ് കമ്മിറ്റി. ഇടനിലക്കാര്‍ ഒഴിവാകും, കമ്മീഷൻ 20 ൽ നിന്ന് അഞ്ച് ശതമാനമായി കുറയും. ഇതാണ് സര്‍ക്കാര്‍ പറഞ്ഞ പ്രധാന നേട്ടം. എന്നാൽ ലേലകമ്മീഷനായി സര്‍ക്കാര്‍ പണം കവരുന്നുവെന്ന് വിമര്‍ശനമുയര്‍ന്നു. ഹാര്‍ബറുകള്‍ക്കും ഫിഷ് ലാന്‍ഡിങ് സെന്‍ററുകള്‍ക്കും പുറത്തുള്ള മീൻ വില്‍പ്പന നിയമവിരുദ്ധമാകുമെന്ന ആശങ്കയിൽ മത്സ്യത്തൊഴിലാളികളും എതിര്‍ത്തു.
ആദ്യഘട്ടത്തിൽ സർക്കാരിന് കീഴിലുള്ള ഹാർബറുകളിൽ, ഹാർബർ മാനേജ്മെന്‍റ് കമ്മിറ്റികൾ രൂപീകരിച്ചു. എന്നാൽ മത്സ്യത്തൊഴിലാളികളിൽ നിന്ന് ന്യായവിലയ്ക്ക് മത്സ്യം വാങ്ങി സംഭരിയ്ക്കാൻ മത്സ്യഫെഡിന്‍റെ നേതൃത്തിൽ സംവിധാനം ഒരുക്കുമെന്ന വാഗ്ദാനവും ചെല്ലാനമടക്കം പല ഹാർബറുകളിലും നടപ്പായില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.