കഠിനംകുളം ബലാത്സംഗശ്രമം; ഭര്‍ത്താവടക്കം അഞ്ചുപേര്‍ അറസ്റ്റില്‍
കസ്റ്റഡിയില്‍ എടുത്ത മറ്റൊരാളെ ചോദ്യം ചെയ്ത് വരികയാണ്. ഇയാൾക്ക് ഗൂഡാലോചനയിൽ പങ്കുണ്ടോയെന്ന് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ്
തിരുവനന്തപുരം: കഠിനംകുളം ബലാത്സംഗശ്രമത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. യുവതിയുടെ ഭര്‍ത്താവിനെയും മറ്റ് നാലുപേരെയുമാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്‍ എടുത്ത മറ്റൊരാളെ ചോദ്യം ചെയ്ത് വരികയാണ്. ഇയാൾക്ക് ഗൂഡാലോചനയിൽ പങ്കുണ്ടോയെന്ന് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഭർത്താവും ആറ് സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി.
ഇന്നലെ രാത്രിയാണ് യുവതിയെ ഭർത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. ഭർത്താവാണ് രണ്ട് മക്കളെയും തന്നെയും കൂട്ടി പുതുക്കുറിച്ചിയിൽ ബീച്ച് കാണാൻ കൊണ്ട് പോയതെന്നാണ് യുവതിയുടെ മൊഴി. അതിന് ശേഷം സമീപത്തുള്ള ഭർത്താവിന്‍റെ സുഹൃത്തിന്‍റെ വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടുടമയും ഭാര്യയും വീട്ടിലുണ്ടായിരുന്നു. ബീച്ചിലെത്തിയപ്പോൾ ഈ വീട്ടുടമയിൽ നിന്നും ഭർത്താവ് പണം വാങ്ങുന്നതായി കണ്ടെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി.
ഭര്‍ത്താവ് മദ്യം നല്‍കിയിരുന്നതായും മദ്യലഹരിയിലായിരുന്ന താനും മക്കളും ഉറങ്ങുന്നതിനിടെ ഭർത്താവ് പുറത്തേക്ക് പോയെന്നും യുവതി പറയുന്നു. ഈ സമയം ഭർത്താവിന്‍റെ സുഹൃത്തുക്കളിലൊരാൾ എത്തി തന്നെ വിളിച്ച് ഭർത്താവിന് അപകടം പറ്റിയെന്ന് പറഞ്ഞ് വീടിന് പുറത്തേക്ക് കൊണ്ട് പോയി. ഇതേ സമയം ഓട്ടോയിലെത്തിയ ഭർത്താവിൻറെ സുഹൃത്തുക്കളായ മറ്റ് നാലുപേർ എത്തി, തന്നെയും മൂത്തമകനെയും വാഹനത്തിലേക്ക് വലിച്ച് കയറ്റികൊണ്ടുപോയി. സമീപത്തെ വിജനമായ സ്ഥലത്ത് വെച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ മൊഴി.