എറണാകുളം ജില്ലയില്‍  ആയിരത്തിലധികം വീടുകളുടെ നിര്‍മ്മാണമാണ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. വീടുകളുടെ താക്കോല്‍ദാനവും നിര്‍വ്വഹിച്ചു. 

കൊച്ചി: പ്രളയാനന്തരപുനര്‍നിര്‍മ്മാണത്തില്‍ മാതൃകയാകുകയാണ് എറണാകുളം ജില്ല. ഇവിടെ ആയിരത്തിലധികം വീടുകളുടെ നിര്‍മ്മാണമാണ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. വീടുകളുടെ താക്കോല്‍ദാനവും നിര്‍വ്വഹിച്ചു.

പറവൂരിലെ കോട്ടുവള്ളിയില്‍ മാത്രം 10 വീടുകളാണ് നിര്‍മ്മാണം പൂര്‍ത്തിയായി താക്കോല്‍ദാനത്തിനായി ഇപ്പോള്‍ സജ്ജമാക്കിയിരിക്കുന്നത്. പ്രളയത്തില്‍ കിടപ്പാടം നഷ്ടപ്പെട്ട തങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കിയ സംസ്ഥാനസര്‍ക്കാരിനോട് ഏറെ കടപ്പെട്ടിരിക്കുന്നെന്ന് ജനങ്ങള്‍ പറയുന്നു.പുഴയരികത്ത് നികത്തു ഭൂമിയിലാണ് താമസിച്ചിരുന്നത്. പട്ടയമോ കൈവശരേഖയോ ഒന്നുമില്ലായിരുന്നു. ആ അവസ്ഥയില്‍ നിന്നാണ് സര്‍ക്കാര്‍ സഹായത്തോടെ സ്വന്തമായി വീടും സ്ഥലവും ഉണ്ടാകാന്‍ പോകുന്നതെന്ന് കോട്ടുവള്ളി സ്വദേശി ഫിലോമിന പറഞ്ഞു.

ഒരു വര്‍ഷത്തിനുള്ളില്‍ നിരവധി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് വിജയകരമായി നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്ന് പഞ്ചായത്തംഗം അനൂപ് അഭിപ്രായപ്പെട്ടു. ഇനിയുമൊരുപാട് ആളുകളെ ദുരിതങ്ങളില്‍ നിന്ന് കരകയറ്റാനുണ്ടെന്നും സര്‍ക്കാരിന്‍റെ ലൈഫ് പദ്ധതി ഏറെ ഗുണകരമാണെന്നും അനൂപ് പറഞ്ഞു.