സന്ദീപിൻ്റെ 10 വയസുള്ള മകൻ ക്യാൻസർ രോ​ഗിയാണ്. കഴിഞ്ഞ ഒരു വർഷമായി ആർസിസിയിൽ ക്യാൻസർ ചികിത്സയിലാണ്. വീട് ജപ്തി ചെയ്തതോടെ മകനെ കിടത്താൻ പോലും സ്ഥലമില്ലാത്ത സ്ഥിതിയാണെന്ന് സന്ദീപ് പറയുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ ക്യാൻസർ രോഗിയായ കുട്ടിയെ അടക്കം 6 പേരെ തെരുവിലാക്കി സ്വകാര്യ പണമിടപാട് സ്ഥാപനത്തിൻറെ വീട് ജപ്തി. കൊപ്പം സ്വദേശി സന്ദീപിൻറെ വീടാണ് ഇന്ന് ഉച്ചയോടെ പണമിടപാട് സ്ഥാപനം ജപ്തി ചെയ്തത്. 2019ൽ ഗ്ലാസ് കട നടത്തുന്നതിനായി സന്ദീപ് 49 ലക്ഷം രൂപ ലോൺ എടുത്തിരുന്നു. പണം തിരിച്ചടവ് മുടങ്ങിയതോടെയാണ് നടപടിയുണ്ടായത്. 6 മാസം കാലാാവധി കിട്ടിയാൽ കുടിശ്ശിക തിരിച്ചടക്കാമെന്ന് സന്ദീപ് ബാങ്ക് അധികൃതരെ അറിയിച്ചെങ്കിലും അനുവദിച്ചില്ലെന്നാണ് പരാതി. 

ബിസിനസ് ആവശ്യത്തിനായി 49 ലക്ഷം രൂപയാണ് സന്ദീപ് വായ്പ എടുത്തത്. അതിലേക്ക് കുറച്ച് അടച്ചിരുന്നു. എന്നാൽ കോവിഡ് വന്നപ്പോൾ ബിസിനസ് നഷ്ടത്തിലായി. 3 തവണ ബാങ്ക് അവധി തന്നെങ്കിലും പണം അടയ്ക്കാൻ കഴിഞ്ഞില്ല. അതിനിടയിൽ മകന് ക്യാൻസറും സ്ഥിരീകരിച്ചു. ഇതോടെ ലോൺ പൂർണ്ണമായും വീഴ്ച്ചയിലായി. അതിനിടെ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ബാങ്ക് ജീവനക്കാരെത്തി വീട് ജപ്തി ചെയ്യുകയായിരുന്നു. എന്നാൽ ലോൺ അ‌ടയ്ക്കാൻ 6- മാസം കാലാവധി കിട്ടിയാൽ വീട് വീറ്റ് കടം വീട്ടാൻ കഴിയുമെന്നാണ് സന്ദീപ് പറയുന്നത്. പണമിടപാട് സ്ഥാപനം രോഗിയായ കുട്ടിയെയും കുടുംബത്തെയും തെരുവിലാക്കിയതിന് പിറകെ സ്ഥലത്തെത്തിയ ഡിവൈഎഫ്ഐ- സിപിഎം പ്രവർത്തകർ പൂട്ട് പൊളിച്ച് കുടുംബത്തെ അകത്ത് കയറ്റിയിട്ടുണ്ട്.