മരംമുറി വിവാദത്തിൽ പഴുതടച്ച അന്വേഷണമെന്ന് വനംമന്ത്രി, വേദി പങ്കിട്ടത് കുറ്റാരോപിതനൊപ്പം
വനമഹോത്സവം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ മുട്ടിൽ മരംമുറി കേസിലെ കുറ്റാരോപിതനായ എൻടി സാജനും ഉണ്ടായിരുന്നു
കോഴിക്കോട്: മരം മുറി വിവാദത്തിൽ പഴുതടച്ച അന്വേഷണം നടക്കുന്നുണ്ടെന്ന് വനം മന്ത്രിയും എൻസിപി നേതാവുമായ എകെ ശശീന്ദ്രൻ. കേസിൽ സർക്കാർ നിലപാട് ശക്തമായതിനാലാണ് പ്രതികൾക്ക് ഹൈക്കോടതിയിൽ നിന്ന് ജാമ്യം കിട്ടാത്തത്. വനം വകുപ്പിന്റെ റിപ്പോർട്ട് മാത്രമല്ല മറ്റ് വകുപ്പുകളുടെ റിപ്പോർട്ടും വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വനമഹോത്സവം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മുട്ടിൽ മരംമുറി കേസിലെ കുറ്റാരോപിതനായ എൻടി സാജനും ഉണ്ടായിരുന്നു. വനം മന്ത്രിയും ആരോപണ വിധേയനായ മന്ത്രിയും ഒരേ പരിപാടിയിൽ ഒരുമിച്ചെത്തിയത് വിവാദമാവുകയാണ്. മരംകൊള്ള അട്ടിമറിക്കാൻ ഇടപെട്ടുവെന്ന് വനം വകുപ്പ് തന്നെ കണ്ടെത്തിയ ഉദ്യോഗസ്ഥനാണ് ഡപ്യൂട്ടി കൺസർവേറ്ററായ എൻടി സാജൻ.
യോഗത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയും പങ്കെടുത്തിരുന്നു. എന്നാൽ കുറ്റാരോപിതനൊപ്പം വേദി പങ്കിട്ടെന്ന് കരുതി, ആർക്കും യാതൊരു ആനുകൂല്യവും കേസിൽ ലഭിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ആരോപണ വിധേയനായ സാജൻ ഇപ്പോഴും വനം വകുപ്പ് ഉദ്യോഗസ്ഥനാണെന്നും മന്ത്രി പങ്കെടുത്ത പരിപാടിയിൽ ആരോപണ വിധേയൻ പങ്കെടുത്തെന്ന് കരുതി രക്ഷപെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കുറ്റം ചെയ്തവർക്കെതിരെ വകുപ്പ് തല നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona