ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്‍റുമായിരുന്നു

കൊച്ചി: മുതിർന്ന അഭിഭാഷകനും അഡ്വക്കേറ്റ് ജനറലുമായിരുന്ന കെ.പി ദണ്ഡപാണി കൊച്ചിയിൽ അന്തരിച്ചു. 79 വയസായിരുന്നു. രണ്ടാം ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് അഡ്വക്കേറ്റ് ജനറലായിരുന്ന ദണ്ഡപാണി കുറച്ചുകാലം ഹൈക്കോടതി ജ‍ഡ്ജിയുമായിരുന്നു .

ഉമ്മൻചാണ്ടി മന്ത്രിസഭയെ പല ആപൽസന്ധികളിൽ നിന്ന് രക്ഷിച്ച നിയമവിദഗ്ധൻ. സോളാർ കാലത്ത് സ‍ർക്കാരിനായി കോടതിയിൽ കനത്ത പ്രതിരോധം തീർത്ത ദണ്ഡപാണി സിവിൽ , ക്രിമിനൽ, കമ്പനി നിയമങ്ങളിലെല്ലാം വിദഗ്ധനായിരുന്നു. 1968ലാണ് അഭിഭാഷകനായി എൻറോൾ ചെയ്തത്. 1972 ൽ കൊച്ചിയിൽ ദണ്‍ഡപാണി അസോസിയേറ്റ്സ് തുടങ്ങി. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ അടക്കം രാജ്യത്തെ പ്രമുഖ കമ്പനികളുടെ നിയമവ്യവഹാരങ്ങളിൽ അഭിഭാഷകനായി. നിയമരംഗത്തെ പ്രാഗൽഭ്യം തിരിച്ചറിഞ്ഞ് 1996ൽ ഹൈക്കോടതി ജ‍‍ഡ്ജിയായി. 5 മാസത്തിനുശേഷം ഗുജറാത്ത് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം. കൊച്ചിവിടാൻ ഇഷ്ടപ്പെടാതിരുന്ന ദണ്ഡപാണി ഹൈക്കോടതി ജഡ‍്ജി സ്ഥാനം രാജിവെച്ച് വീണ്ടും അഭിഭാഷകനായി. 

പതിറ്റാണ്ടുകളായി കോടതിമുറികളിൽ സൗമ്യസാന്നിധ്യമായിരുന്ന ദണ്ഡപാണി ഏറെക്കാലമായി അസുഖബാധിതനായി ചികിൽസയിലായിരുന്നു. കൊച്ചിയിൽ വസതിയിൽ ഇന്നു രാവിലെയായിരുന്നു അന്ത്യം. ഭാര്യ സുമതി ദണ്ഡപാണി ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകയാണ്

കെ.പി.ദണ്ഡപാണിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മുൻ അഡ്വക്കറ്റ് ജനറലും മുതിർന്ന അഭിഭാഷകനുമായ കെ.പി.ദണ്ഡപാണിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

ഭരണഘടനയിലും കമ്പനി, ക്രിമിനൽ നിയമശാഖകളിലും പ്രാഗത്ഭ്യം തെളിയിച്ച അഭിഭാഷകനായിരുന്നു അദ്ദേഹം. സർവതലസ്പർശിയായ നിയമപരിജ്ഞാനം ദണ്ഡപാണിയെ കോടതിമുറികളിലും പുറത്തും ശ്രദ്ധേയനാക്കിയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.