തോമസ് ഐസക്കിന്‍റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ഗോപകുമാര്‍ മുകുന്ദനാണ് സര്‍ക്കാരിന്‍റെ ധനനയത്തിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ ധനനയത്തിനെതിരെ വിമര്‍ശനവുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്‍റെ ആഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ഗോപകുമാര്‍ മുകുന്ദന്‍ രംഗത്ത്. ഫേസ് ബുക്ക് പോസ്റ്റിലാണ് വിമര്‍ശനം.തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി പാഠമാകണം.യാഥാസ്ഥിതിക ധനനയം തിരുത്തുക തന്നെ വേണം..ഇപ്പോൾ ഇത്രയും പറയണം .വിശദാംശങ്ങൾ വേണമെങ്കിലാകാം എന്നും കുറിപ്പില്‍ പറയുന്നു.
ധനനയം തിരുത്തണമെന്ന ആവശ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് വരുന്നത്.തോനസ്ഐസകിന്‍റെ സ്റ്റാഫ് ആയിരുന്നില്ലേ? പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചോ?പിണരായി സര്‍ക്കാരിനെതിരെ ഫേസ് ബുക്ക് ഘടകത്തിലാണോ പരാതി ഉന്നയിക്കേണ്ടതെന്നും ചിലര്‍ കമന്‍റിട്ടു.വേണ്ട സ്ഥലത്ത് മറുപടി പറഞ്ഞോളാം എന്നാണ് ഗോപകുമാറിന്‍റെ വിശദീകരണം.
അതിനിടെ സംസ്ഥാനത്ത് ഖജനാവിന്റെ സ്ഥിതി കണക്കിലെടുത്ത് ഏർപ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങൾ ഒരു വർഷത്തേക്ക് കൂട്ടി നീട്ടി . സർക്കാർ കെട്ടിടങ്ങൾ മോടി പിടിപ്പിക്കൽ, വാഹനം, ഫർണീച്ചർ വാങ്ങൽ എന്നിവയ്ക്കുൾപ്പെടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് തുടരുക. കൊവിഡ് കാലത്ത് സംസ്ഥാന ഖജനാവ് വലിയ പ്രതിസന്ധിയിലായ സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഒരു വർഷത്തേക്ക് കൂടി നീട്ടിയത്. സാമ്പത്തിക സ്ഥിതി അവലോകനം ചെയ്ത് ശുപാര്‍ശ സമര്‍പ്പിക്കാന്‍ രണ്ട് വിദഗ്‍ധ സമിതികളെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍.കെ.സിംഗ്, ആസൂത്രണ ബോര്‍ഡംഗം പ്രൊഫ. ആര്‍.രാമകുമാര്‍, കോഴിക്കോട് സര്‍വകലാശാല സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഡോ. വി. ഷൈജന്‍ എന്നിവര്‍ അംഗങ്ങളായുള്ള സമിതിയും തിരുവനന്തപുരം സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് സ്റ്റഡീസ് ഡയറക്ടര്‍ പ്രൊഫ. സുനില്‍ മാണി അധ്യക്ഷനായുള്ള സമിതിയേയുമാണ് ഇതിനായി നിയോഗിച്ചത്.
