കര്‍ദിനാളിനെതിരെ വ്യാജരേഖ സംഘടിപ്പിക്കാൻ 10 ലക്ഷം രൂപ ചെലവഴിച്ചു; ഫാദർ പോൾ തേലക്കാടിനെതിരെ മുൻ വൈദിക സമിതി അംഗം
സഭയിലെ പതിനഞ്ചോളം വൈദികരും ഇതിന് കൂട്ടുനിന്നുവെന്നും കേസ് അട്ടിമറിക്കാൻ ഒരുകൂട്ടം വൈദികർ ശ്രമിക്കുന്നുവെന്നുമാണ് ഫാദര്‍ ആന്‍റണി പൂതവേലില്‍ ആരോപിക്കുന്നത്. വ്യാജ രേഖ സംഘടിപ്പിക്കാൻ പത്ത് ലക്ഷം രൂപ വിമത വൈദികർ ചെലവഴിച്ചുവെന്നാണ് വെളിപ്പെടുത്തല്‍
കൊച്ചി: സിറോ മലബാർ സഭയിലെ വ്യാജ ബാങ്ക് രേഖാ കേസിൽ ഫാദർ പോൾ തേലക്കാടിനെതിരെ മുൻ വൈദിക സമിതി അംഗം രംഗത്ത്. വ്യാജ രേഖ നിർമ്മിച്ചതിന്‍റെ ബുദ്ധികേന്ദ്രം പോൾ തേലക്കാടാണെന്നും പതിനഞ്ചോളം വൈദികർക്ക് ഗൂഡാലോചനയിൽ പങ്കുണ്ടെന്നും ഫാദർ ആന്‍റണി പൂതവേലിൽ ആരോപിക്കുന്നു. സത്യം പുറത്ത് വരാൻ പ്രത്യേക സംഘത്തെ കേസ്
ഏൽപ്പിക്കണമെന്നാണ് കർദ്ദിനാൾ അനുകൂലികൾ ആവശ്യപ്പെടുന്നത്.
കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ പേരിൽ വ്യാജ ബാങ്ക് അക്കൗണ്ട് നിർമ്മിച്ചെന്ന പരാതിയിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതിന് പിന്നാലെയാണ് ഗൂഢാലോചനയിൽ ഫാദർ പോൾ തേലക്കാട് അടക്കമുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കർദ്ദിനാൾ അനുകൂലിയായ വൈദികൻ രംഗത്ത് വരുന്നത്
2017ൽ തന്നെ വിമത വൈദികർ ഇതിനുള്ള ശ്രമം തുടങ്ങിയിരുന്നുവെന്നാണ് ആരോപണം. കർദ്ദിനാളിനെതിരായ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത വൈദികൻ തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയതായും ഫാദർ ആന്ർറണി പൂതവേലിൽ പറയുന്നു. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നലിവിൽ കേസ് അന്വേഷിക്കുന്നത്. എന്നാൽ ഉന്നത സ്വാധീനമുള്ള വൈദികരെ രക്ഷപ്പെടുത്താൻ ശ്രമം നടക്കുകയാണ്. അതിനാൽ പ്രത്യേക സംഘത്തെ കേസ് ഏൽപ്പിക്കണമെന്നും കർദ്ദിനാൾ അനുകൂലികൾ ആവശ്യപ്പെടുന്നു.
എന്നാല്‍ ഫാദര്‍ ആന്‍റണി പൂതവേലിലിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഫാദര്‍ പോള്‍ തേലക്കാട്ട് എഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വിശദമാക്കി. ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നയാള്‍ തെളിവുകള്‍ കൊണ്ടുവരട്ടെയെന്നും ഫാദര്‍ പോള്‍ തേലക്കാട്ട് വിശദമാക്കി. ഒപ്പമുള്ള ആള്‍ക്കാര്‍ക്കെതിരെ വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന നിലവാര തകര്‍ച്ചയെക്കുറിച്ച് ദുഖമുണ്ടെന്നും ഫാദര്‍ പോള്‍ തേലക്കാട്ട് വ്യക്തമാക്കി.