ലൈഫ് മിഷൻ കള്ളപ്പണ കേസിൽ ഇഡി അറസ്റ്റ് ചെയ്ത എം ശിവശങ്കര്‍ ജയിലിൽ കഴിയുന്നതിനിടെയാണ് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹസ്വാസ്ഥ്യം ഉണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് എം ശിവശങ്കറിനെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്കാണ് മാറ്റിയത്. ലൈഫ് മിഷൻ കള്ളപ്പണ കേസിൽ ഇഡി അറസ്റ്റ് ചെയ്ത എം ശിവശങ്കര്‍ ജയിലിൽ കഴിയുന്നതിനിടെയാണ് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ലൈഫ് മിഷൻ അഴിമതിക്കേസിൽ അറസ്റ്റിലായ ശിവശങ്കർ എറണാകുളം ജില്ലാ ജയിലിലാണ് കഴിയുകയായിരുന്നു. ഈ മാസം 21 വരെയാണ് എം ശിവശങ്കറിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഉൾപ്പെടെയാണ് ലൈഫ് മിഷൻ കോഴക്കേസിലെ പ്രതികള്‍. ലൈഫ് മിഷൻ കരാറുകാരായ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ യു വി ജോസിന് പരിചയപ്പെടുത്തിയത് ശിവശങ്കറാണ്. മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനെന്ന നിലയിൽ കരാർ യൂണിടാക്കിന് തന്നെ കിട്ടാൻ യു വി ജോസിനെ നിഷ്പ്രഭനാക്കി ശിവശങ്കർ ചരടുവലികൾ നടത്തിയെന്നാണ് സ്വപ്ന സുരേഷ് മൊഴി നൽകിയിരിക്കുന്നത്. യു വി ജോസിനെ ശിവശങ്കർ മുഖാന്തിരം പരിചയപ്പെട്ടത് സംബന്ധിച്ച് സന്തോഷ് ഈപ്പനും മൊഴി നൽകിയിട്ടുണ്ട്.
Also Read: സ്വപ്ന മുഖ്യമന്ത്രിയെ കണ്ടത് സിഎം രവീന്ദ്രനെ അറിയിച്ചെന്ന് ശിവശങ്കർ; വാട്സ് ആപ്പ് ചാറ്റുകൾ പുറത്ത്
ഇതിനിടെ 2019 സെപ്റ്റംബർ ഏഴിന് സ്വപ്ന സുരേഷുമായി ശിവശങ്കർ നടത്തിയ വാട്സ് ആപ് ചാറ്റുകളും പുറത്തുവന്നിരുന്നു. യുഎഇയിലെ ഫണ്ടിങ് ഏജൻസിയായ റെഡ് ക്രസിന്‍റിനെ ലൈഫ് മിഷൻ പദ്ധതിയിലേക്ക് കൊണ്ടുവരാൻ എന്തൊക്കെ ചെയ്യണമെന്നാണ് ശിവശങ്കർ സ്വപ്നയോട് നിർദേശിക്കുന്നത്. ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയക്കേണ്ട കത്തിന്‍റെ മാതൃകയും ശിവശങ്കർ നൽകുന്നുണ്ട്. രവീന്ദ്രനോട് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതവരുത്താമെന്നും സംഭാഷണത്തിലുണ്ട്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി എം രവീന്ദ്രന് ഇക്കാര്യങ്ങൾ മുൻകൂട്ടി അറിയാമായിരുന്നു എന്നാണ് ഇഡി സംശയിക്കുന്നത്. ശിവശങ്കറിന്‍റെ ഈ ഇടപെടലുകൾ അഴിമതി നടത്തുകയെന്ന ഉദ്ദേശത്തോട് കൂടിയായിരുന്ന എന്ന നിഗമനത്തിലാണ് കേന്ദ്ര ഏജൻസി. കോഴപ്പണം കണ്ടെത്തിയ ലോക്കർ ശിവശങ്കർ പറഞ്ഞിട്ടാണ് തുറന്നതെന്നും എല്ലാം ശിവശങ്കറിന്‍റെ അറിവോടെയായിരുന്നെന്നും ചാർട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാൽ മൊഴി നൽകിയിട്ടുണ്ട്.

