പ്രിൻസിപ്പാൾ എസ്എഫ്ഐയുടെ കളിപ്പാവ, പ്രതികൾ ഒളിവില്‍ കഴിയുന്നത് പോലും കോളേജിൽ; നിഖിലയുടെ വെളിപ്പെടുത്തൽ
"കോളേജില്‍ എസ്എഫ്ഐക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നത് പ്രിന്‍സിപ്പാളാണ്. അഖിലിനെ കുത്തിയ കേസിലെ പ്രതിയായ നസീം മുമ്പ് മറ്റൊരു കേസില്‍ ഒളിവില്‍ കഴിഞ്ഞത് കോളേജില്‍ തന്നെയായിരുന്നു."
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് പ്രിന്‍സിപ്പാളിനും എസ്എഫ്ഐക്കുമെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി മുന്‍വിദ്യാര്‍ത്ഥിനി രംഗത്ത്. പ്രിന്‍സിപ്പാള്‍ എസ്എഫ്ഐയുടെ കയ്യിലെ പാവയാണെന്ന് നേരത്തെ ആത്മഹത്യക്ക് ശ്രമിച്ച നിഖില ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കോളേജില്‍ എസ്എഫ്ഐക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നത് പ്രിന്‍സിപ്പാളാണ്. അഖിലിനെ കുത്തിയ കേസിലെ പ്രതിയായ നസീം മുമ്പ് ഒളിവില്‍ കഴിഞ്ഞത് കോളേജില്‍ തന്നെയായിരുന്നു. പൊലീസുകാരനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് നസീം കോളേജിലെ എസ്എഫ്ഐ യൂണിറ്റ് മുറിയില്‍ ഒളിവില്‍ കഴിഞ്ഞത്.
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ കോളേജ് കാന്റീനില്‍ പ്രവേശിക്കാന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അനുവദിക്കില്ല. അതിനെ ചോദ്യം ചെയ്താല്‍ പഠിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തും. എല്ലാവരും എസ്എഫ്ഐയില്‍ ചേര്‍ന്നേ പറ്റൂ എന്നാണ് അവരുടെ നിലപാട്. എതിര്‍ത്തു നിന്ന പലരെയും കോളേജില്‍ നിന്ന് പറഞ്ഞുവിട്ടിട്ടുണ്ട് എന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയിരുന്നതെന്നും നിഖില പറഞ്ഞു.