വിദേശത്തു നിന്നോ ഇതര സംസ്ഥാനങ്ങളിൽ നിന്നോ വന്ന ആരെങ്കിലുമായി ഇവർക്ക് സമ്പർക്കമുണ്ടോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല

തിരുവനന്തപുരം: ഉറവിടം കണ്ടെത്താനാകാത്ത നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്ത് ആശങ്കയും വർധിച്ചു. ഏറ്റവും ഒടുവിൽ കൊല്ലത്ത് മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ച ആൾക്ക് എങ്ങനെ രോഗം വന്നുവെന്ന് ആരോഗ്യവകുപ്പിന് വ്യക്തതയില്ല. ലോക്ക്ഡൗൺ ഇളവുകൾ ആഘോഷമാക്കുന്ന മലയാളിക്ക് ഒരു മുന്നറിയിപ്പാണ് ഈ തരം രോഗബാധയും മരണങ്ങളും

Add Asianetnews as a Preferred SourcegooglePreferred

ആദ്യം തിരുവനന്തപുരം പോത്തൻകോട് രോഗം ബാധിച്ചു മരിച്ച അബ്ദുൽ അസീസ്, ചൊവ്വാഴ്ച മരിച്ച വൈദികൻ കെ.ജി.വർഗീസ്, മഞ്ചേരിയിലെ നാലുമാസം പ്രായമുണ്ടായിരുന്ന നൈഹ ഫാത്തിമ, കൊല്ലത്ത് മരിച്ച കാവനാട് സ്വദേശി സേവ്യർ എന്നിവർക്ക് എവിടെനിന്ന് രോഗം കിട്ടി എന്നാണ് വ്യക്തതയില്ലാത്തത്.

വിദേശത്തു നിന്നോ ഇതര സംസ്ഥാനങ്ങളിൽ നിന്നോ വന്ന ആരെങ്കിലുമായി ഇവർക്ക് സമ്പർക്കമുണ്ടോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. രോഗം മൂർച്ഛിച്ചതിന് ശേഷമാണ് പലരും ആശുപത്രികളിൽ എത്തുന്നത്. അതുകൊണ്ടു തന്നെ ജീവൻ രക്ഷിക്കാൻ ഉള്ള ശ്രമം പാളും.

രോഗ ലക്ഷണങ്ങൾ കാണിക്കാത്ത വൈറസ് വാഹകരിൽ നിന്നാകും ഇവർക്ക് രോഗം കിട്ടിയതെന്ന് സർക്കാർ കരുതുന്നു. അങ്ങനെയെങ്കിൽ അത്തരം ആളുകൾ ഇനിയുമേറെപ്പേർക്ക് രോഗം പടർത്തിയിട്ടുണ്ടാകില്ലേ എന്നാണ് മറുചോദ്യം.

സംസ്ഥാനത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് - പരിശോധനയിൽ പോസിറ്റീവ് ആകുന്നവരുടെ എണ്ണം - 1.7 ശതമാനം എന്ന മികച്ച തോതിലാണ്. എന്നാൽ ഉറവിടം അജ്ഞാതമായതും സമ്പർക്കം വഴിയുമുള്ള രോഗ ബാധ കൂടുന്നതാണ് ആശങ്കയ്ക്ക് കാരണമാകുന്നത്.