തൃശ്ശൂരും കണ്ണൂരും വാഹനാപകടം; നാലുമരണം, കൊച്ചിയില്‍ കാറിന് തീപിടിച്ചു
കൊച്ചി വൈറ്റിലയിൽ മീഡിയനിൽ ഇടിച്ച് കാറിന് തീപിടിച്ചു. ഡ്രൈവർ രക്ഷപ്പെട്ടു.
തൃശ്ശൂര്‍: പുതുവത്സര ദിനത്തിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ (Accident) സംസ്ഥാനത്ത് നാലുമരണം. തൃശ്ശൂരും കണ്ണൂരുമായാണ് അപകടങ്ങളില്‍ നാലുപേര്‍ മരിച്ചത്. കണ്ണൂർ പാപ്പിനിശ്ശേരിയിൽ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് വടകര സ്വദേശികളായ അശ്വന്ത്, കമൽജിത്ത് എന്നിവർ മരിച്ചു. രാവിലെ 6.45 നായിരുന്നു അപകടം. ഓട്ടോ യാത്രക്കാരാണ് മരിച്ചത്. കണ്ണൂരിൽനിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന ലോറിയും കണ്ണൂരിലേക്ക് പോകുന്ന ഓട്ടോയുമാണ് അപകടത്തിൽപെട്ടത്. അമിത വേഗത്തിലെത്തിയ ലോറി ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവറെ വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തു.
- Read Also : Mata Vaishno Devi Shrine Stampede: മാതാവൈഷ്ണോദേവി ക്ഷേത്രത്തിൽ അപകടം; തിക്കിലും തിരക്കിലും 12 മരണം
തൃശൂർ പെരിഞ്ഞനത്ത് ദേശീയ പാതയിൽ പിക്ക് അപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചു. മതിലകം സ്വദേശി അൻസിൽ (22), കാക്കാത്തിരുത്തി സ്വദേശി രാഹുൽ (22) എന്നിവരാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെ ആയിരുന്നു അപകടം. ദേശീയപാതയില്‍ വൈറ്റില ചളിക്കവട്ടത്തിന് സമീപം കാറിന് തീപിടിച്ചു. രാവിലെ ആറരയോടെയായിരുന്നു തീപിടിത്തം. എൻജിൻ തകരാറാണ് കാരണം. തീപിടിക്കും മുൻപ് ഡ്രൈവര്‍ പുറത്തിറങ്ങിയതിനാൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. വൈറ്റില സ്വദേശിയായ അഭിഭാഷകന്‍റേതാണ് കാർ. കാർ പൂർണമായും കത്തിനശിച്ചു. അഗ്നിശമനസേന എത്തിയാണ് തീയണച്ചത്.