'ബ്രണ്ണൻ വിവാദം' നിർത്തി സിപിഎം; 'അതിനോട് പ്രതികരിച്ചു, അത് അവിടെ അവസാനിച്ചു' എന്ന് വിജയരാഘവൻ
ജൂൺ 30 ന് വൈകുന്നേരം നാല് മണിക്ക് എല്ലാ പഞ്ചായത്ത് വാർഡുകളിലും എൽ ഡി എഫ് പ്രതിഷേധം സംഘടിപ്പിക്കും. 25000 ത്തോളം കേന്ദ്രങ്ങളിലായാണ് പ്രതിഷേധം.
തിരുവനന്തപുരം: ബ്രണ്ണൻ കോളേജ് വിവാദവുമായി മുന്നോട്ട് പോകാനില്ലെന്ന് വ്യക്തമാക്കി സിപിഎം. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞത് അദ്ദേഹത്തിന്റെ പദവിക്ക് ചേർന്നതല്ലെന്ന് പറഞ്ഞ എൽഡിഎഫ് കൺവീനറും സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറിയുമായ എ വിജയരാഘവൻ ഇനി അതേക്കുറിച്ചൊന്നും പ്രതികരിക്കാനില്ലെന്നും പറഞ്ഞു. അതിനോട് പ്രതികരിച്ചു. അത് അവിടെ അവസാനിച്ചു എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള വിജയരാഘവന്റെ മറുപടി.
കേന്ദ്രസർക്കാരിനെ ന്യായീകരിക്കാനാണ് സംസ്ഥാനം ഇന്ധന നികുതി കുറക്കണം എന്ന് യുഡിഎഫ് ആവശ്യപ്പെടുന്നതെന്ന് വിജയരാഘവൻ ആരോപിച്ചു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേരളത്തിലേക്കാളും ഇന്ധനനികുതി ഈടാക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേന്ദ്ര സർക്കാരിന്റേത് സാധാരണക്കാരെ സഹായിക്കുന്ന സമീപനമല്ല. പെട്രോൾ ഡീസൻ വില ഏത് സമയവും നൂറ് കടക്കും. ഈ സാഹചര്യത്തിൽ ജൂൺ 30 ന് വൈകുന്നേരം നാല് മണിക്ക് എല്ലാ പഞ്ചായത്ത് വാർഡുകളിലും എൽ ഡി എഫ് പ്രതിഷേധം സംഘടിപ്പിക്കും. 25000 ത്തോളം കേന്ദ്രങ്ങളിലായാണ് പ്രതിഷേധം.
സർക്കാരിന്റെ ഭാഗത്ത് നിന്ന് വേഗതയേറിയ ഭരണ നിർവഹണമുണ്ടാകണം. ഇതിനെക്കുറിച്ച് പാർട്ടി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇന്നത്തെ സാമ്പത്തിക സ്ഥിതിയിൽ സംസ്ഥാനങ്ങൾക്ക് ഇന്ധന വില കുറക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona