വെള്ളാപ്പള്ളി നടേശനുമായും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായും ജി സുധാകരൻ കൂടിക്കാഴ്ച നടത്തി. അതേസമയം, ജി സുധാകരനെ പിന്തുണയ്ക്കുന്നതിൽ കോൺഗ്രസിൽ അതൃപ്തി ഉയരുകയാണ്.

ആലപ്പുഴ: അമ്പലപ്പുഴയിൽ കോൺഗ്രസ് പിന്തുണയ്ക്കാൻ തീരുമാനിച്ചതിന് പിന്നാലെ സാമുദായിക നേതാക്കളെ കണ്ട് ജി സുധാകരൻ. വെള്ളാപ്പള്ളി നടേശനുമായും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായും ജി സുധാകരൻ കൂടിക്കാഴ്ച നടത്തി. അതേസമയം, ജി സുധാകരനെ പിന്തുണയ്ക്കുന്നതിൽ കോൺഗ്രസിൽ അതൃപ്തി ഉയരുകയാണ്.

ഇത് പാർട്ടി ചിഹ്നത്തിൽ അല്ലാതെ ജി സുധാകരൻ നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പാണ്. അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥിത്വത്തെ കോൺഗ്രസ്‌ പിന്തുണയ്ക്കുമെന്ന് ധാരണയായതോടെ മത്സരം സിപിഎമ്മും ജി സുധാകരനും തമ്മിലായി. സിപിഎം തെരഞ്ഞെടുപ്പ് ഗോദയിൽ നേരിടേണ്ടത് അടവ് പഠിപ്പിച്ച ആശാനെ തന്നെയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പ്രചാരണ രംഗത്ത് സജീമാണ് ജി സുധാകരൻ. കണച്ചികുളങ്ങരയിലെത്തി വെള്ളാപ്പള്ളി നടേശനെ കണ്ടു. പിന്നാലെ എൻഎസ്എസ് ആസ്ഥാനത്തെത്തി ജി സുകുമാരൻ നായരേയും കണ്ട് പിന്തുണ തേടി.

അതേസമയം, ജി സുധാകരനെ പിന്തുണയ്ക്കുന്ന കോൺഗ്രസ്‌ നിലപാടിൽ കടുത്ത അതൃപ്തിയിലാണ് അമ്പലപ്പുഴയിലെ പ്രവർത്തകർ. ജി സുധാകരന് പിന്തുണ നൽകുന്നതിൽ പ്രതിഷേധിച്ച് കെപിസിസി ജനറൽ സെക്രട്ടറി എം ജെ ജോബ് കോൺ​ഗ്രസ് പാർട്ടി വിട്ടു. 52 വർഷത്തെ കോൺഗ്രസ് ബന്ധമാണ് ഉപേക്ഷിക്കുന്നുവെന്നും പാർട്ടിയോട് വിട പറയുന്നതെന്നും എം ജെ ജോബ് പറഞ്ഞു. ജി സുധാകരന്റെ അവസ്ഥ ദയനീയമാകുമെന്ന് എ എം ആരിഫ് പ്രതികരിച്ചു. ഗൗരിയമ്മ പാർട്ടി വിട്ടപ്പോൾ ഞങ്ങളെ മാർക്സിസ്റ്റ് സിദ്ധാന്തം പഠിപ്പിച്ച ആളാണ്. ജി സുധാകരന്റെ വരവോടെ അമ്പലപ്പുഴയിൽ കോൺഗ്രസിലും പ്രശ്നങ്ങളുണ്ടെന്ന് എ എം ആരിഫ് കൂട്ടിച്ചേര്‍ത്തു.

YouTube video player