Asianet News MalayalamAsianet News Malayalam

G Sudhakaran| സിപിഎം പരസ്യ ശാസന: ചാനൽ മൈക്കുകൾ തട്ടിമാറ്റി, ക്ഷോഭത്തോടെ ജി സുധാകരൻ

സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ പരസ്യമായി ശാസിക്കാൻ തീരുമാനിച്ചതോടെ ജി സുധാകരൻ എകെജി സെന്ററിന് മുന്നിൽ പ്രതികരണം തേടി നിന്ന മാധ്യമപ്രവർത്തകരുടെ മൈക്ക് തട്ടി മാറ്റി കാറിൽ കയറി

G Sudhakaran first response after CPIM disciplinary action
Author
AKG Center, First Published Nov 6, 2021, 5:18 PM IST

തിരുവനന്തപുരം: മുൻ മന്ത്രിയും സിപിഎമ്മിന്റെ സംസ്ഥാനത്തെ നേതാക്കളിൽ പ്രമുഖനുമായ ജി സുധാകരനെ പരസ്യമായി ശാസിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതിന് പിന്നാലെ ഇക്കാര്യത്തിൽ പ്രതികരിക്കാതെ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി സുധാകരൻ. ഇന്ന് ചേർന്ന സിപിഎം (CPIM) സംസ്ഥാന സമിതി യോഗത്തിലാണ് ഇദ്ദേഹത്തിനെ പരസ്യമായി ശാസിക്കാൻ തീരുമാനിച്ചത്. തിരുവനന്തപുരത്ത് എകെജി സെന്ററിൽ (AKG Center) നടന്ന യോഗത്തിന് ശേഷം പുറത്തിറങ്ങിയ ജി സുധാകരൻ തന്റെ രോഷം വ്യക്തമാക്കിക്കൊണ്ടാണ് കാറിലേക്ക് കയറിയത്. ജി സുധാകരന്റെ പ്രതികരണം തേടിയ മാധ്യമപ്രവർത്തകരുടെ പക്കലുള്ള മൈക്ക് തട്ടിമാറ്റിയാണ് സുധാകരൻ കാറിലേക്ക് കയറിയത്.

G Sudhakaran first response after CPIM disciplinary action

രാവിലെയും ഇദ്ദേഹം പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. അമ്പലപ്പുഴ (amabalappuzha) തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നെന്ന കുറ്റം കണ്ടെത്തിയതാണ് ജി സുധാകരനെതിരെ (G Sudhakaran) നടപടിക്ക് കാരണം. സിപിഎം സംസ്ഥാന സമിതി തീരുമാനപ്രകാരം എളമരം കരീമും, കെജെ. തോമസുമാണ് അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായ വീഴ്ചകൾ അന്വേഷിച്ചത്. അമ്പലപ്പുഴയിൽ മത്സരിക്കാൻ ജി.സുധാകരൻ തയ്യാറെടുത്തെന്നും എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം സുധാകരൻ ആത്മാർത്ഥമായി പ്രവർത്തിച്ചില്ലെന്നാണ് പ്രധാന വിമർശനം. മണ്ഡലം കമ്മിറ്റി സാമ്പത്തികമായി പ്രയാസത്തിലായപ്പോഴും  മുതിർന്ന നേതാവും സിറ്റിംഗ് എംഎൽഎയുമായിരുന്ന ജി.സുധാകരൻ  സഹായം നൽകിയില്ല. മണ്ഡലത്തിൽ സ്ഥാനാർത്ഥി എച്ച് സലാമിനെതിരെ ഉയർന്ന പോസ്റ്റർ പ്രചാരണത്തിൽ സ്ഥാനാർത്ഥിയെ പ്രതിരോധിക്കാൻ സുധാകരൻ ഇറങ്ങാതിരുന്നതും പാർട്ടി അന്വേഷണത്തിൽ എതിരായി. സലാമിനെതിരെയും റിപ്പോർട്ടിൽ വിമർശനമുണ്ട്. നിലവിൽ 73കാരനായ പാർട്ടി സംസ്ഥാന സമിതി അംഗമാണ് സുധാകരൻ. ഇപ്പോഴത്തെ തീരുമാന പ്രകാരം 75 വയസ് വരെ മാത്രമേ സുധാകരന് ഈ സമിതിയിൽ തുടരാനാകൂ. 

കഴിഞ്ഞ ദിവസം പാർട്ടിയുടെ ലോക്കൽ സമ്മേളനത്തിൽ ജി സുധാകരൻ ആരുടെയും കൈപ്പിടിയിലേക്ക് പാർട്ടിയെ വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. അതിനാൽ തന്നെ ഇപ്പോഴത്തെ നടപടിയിൽ അദ്ദേഹം എങ്ങിനെ പ്രതികരിക്കുമെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. കഴിഞ്ഞ സംസ്ഥാന സമിതി യോഗങ്ങളിൽ  സുധാകരൻ പങ്കെടുത്തിരുന്നില്ല. ഇന്ന് സുധാകരൻ കൂടി യോഗത്തിൽ പങ്കെടുത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരായ നടപടി യോഗം ചർച്ച ചെയ്തത്. സുധാകരനെ പ്രചാരണത്തിൽ പങ്കെടുപ്പിക്കാൻ അമ്പലപ്പുഴയിലെ സിപിഎം സ്ഥാനാർത്ഥിയും എംഎൽഎയുമായ എച്ച് സലാം ശ്രമിച്ചില്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. 

സിപിഎമ്മിന്റെ അച്ചടക്ക നടപടികളിൽ താഴേത്തലത്തിൽ നിന്നും മൂന്നാമത്തെ ശിക്ഷാ നടപടിയാണ് പരസ്യ ശാസന. താക്കീത്, ശാസന, പരസ്യ ശാസന, ചുമതലയിൽ നിന്ന് നീക്കൽ തുടങ്ങിയ നടപടികളാണ് സിപിഎം ശിക്ഷാ നടപടികളിലെ ക്രമം. തെര‌ഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർത്ഥി എച്ച് സലാമിന് പിന്തുണ നൽകിയില്ലെന്നാണ് ജി സുധാകരനെതിരായ പ്രധാന കണ്ടെത്തൽ.  വിജയിച്ചെങ്കിലും സുധാകരന്റെ നിഷേധ സ്വഭാവം പ്രചാരണത്തിൽ പ്രതിഫലിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

Follow Us:
Download App:
  • android
  • ios