സജി ചെറിയാനും റെജി ചെറിയാനും മറുപടിയുമായി മുൻ മന്ത്രി ജി. സുധാകരൻ. 2018ലെ പ്രളയകാലത്ത് അയ്യോ അമ്മേ രക്ഷിക്കണേ എന്ന് നിലവിളിച്ചയാളാണ് സജി ചെറിയാനെന്ന് സുധാകരൻ പരിഹസിച്ചു. എസി റോഡ് നവീകരണത്തിൽ നിന്ന് 350 കോടി രൂപ മാറ്റിയതിനെക്കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആലപ്പുഴ: റെജി ചെറിയാനും സജി ചെറിയാനും മറുപടിയുമായി അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. തോട്ടപ്പള്ളിയിൽ കാര്യങ്ങൾ ശരിയല്ലെങ്കിൽ ചെങ്ങന്നൂർ എംഎൽഎ വന്നു ശരിയാക്കട്ടെയെന്നും സുധാകരൻ പറഞ്ഞു. തോട്ടപ്പള്ളിയിൽ ഒരു പ്രശ്നങ്ങളും ഇല്ല. വിനോദസഞ്ചാരികളായ രാഷ്ട്രീയക്കാർ തോട്ടപ്പള്ളിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കരുത്. കുട്ടനാട്ടിൽ പുഴകളും തോടുകളും വൃത്തിയാക്കാത്തതാണ് പ്രശ്‌നം. അതിൻ്റെ ഉത്തരവാദി കുട്ടനാട് എംഎൽഎയാണെന്ന് ഞാൻ പറയുന്നില്ല. പക്ഷേ എംഎൽഎമാർ കാര്യങ്ങൾ മനസിലാക്കണം. 2018 ൽ പ്രളയമുണ്ടായപ്പോൾ അയ്യോ അമ്മേ രക്ഷിക്കണേ എന്നു പറഞ്ഞ് നിലവിളിച്ചയാളല്ലേ സജി ചെറിയാനെന്നും സുധാകരൻ പറഞ്ഞു. സജി ചെറിയാന് എന്തും പറയാം. കാര്യങ്ങൾ മനസിലാക്കി വേണം സംസാരിക്കാനെന്നും അദ്ദേഹം വ്യക്തമാക്കി. 

ആലപ്പുഴ ചങ്ങനാശ്ശേരി റോഡിലെ വെള്ളക്കെട്ട് സംബന്ധിച്ചും സുധാകരൻ പ്രതികരിച്ചു. എസി റോഡ് നവീകരണത്തിൽ അന്വേഷണം വേണം. ആയിരം കോടി രൂപയാണ് പദ്ധതിക്കായി താൻ മന്ത്രിയായിരിക്ക അനുവദിച്ചത്. എന്നാൽ കഴിഞ്ഞ സർക്കാർ ഇതിൽ നിന്ന് 350 കോടി രൂപ എടുത്തുമാറ്റി. ഈ പണം എന്തിനു മാറ്റിയെന്ന് അന്വേഷിക്കണം. ഇപ്പോൾ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതിന് കാരണം അനുവദിച്ച ഫണ്ട് വെട്ടിക്കുറച്ചതാണെന്നും സുധാകരൻ വ്യക്തമാക്കി.