നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; ഗണേഷ് കുമാറിന്‍റെ ഓഫീസ് സെക്രട്ടറി ജാമ്യാപേക്ഷ നല്‍കി
നവംബർ 19 ന് ബേക്കൽ പൊലീസിന് മുന്നിൽ പ്രദീപിനോട് ഹാജരാകാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. അതുവരെ അറസ്റ്റ് പാടില്ലെന്നാണ് ഉത്തരവ്.
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ കെ ബി ഗണേഷ് കുമാർ എംഎൽഎ യുടെ ഓഫീസ് സെക്രട്ടറി പ്രദീപ് മുൻകൂർ ജാമ്യാപേക്ഷ നൽകി. ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. നവംബർ 19 ന് ബേക്കൽ പൊലീസിന് മുന്നിൽ പ്രദീപിനോട് ഹാജരാകാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. അതുവരെ അറസ്റ്റ് പാടില്ലെന്നാണ് ഉത്തരവ്. ദിലീപിന് അനുകൂലമായി മൊഴി നൽകാൻ മാപ്പുസാക്ഷി വിപിൻ ലാലിനെ കാസർകോടെത്തി നേരിട്ടും ഫോണിലൂടെയും കത്തുകളിലൂടെയും ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
ദിലീപിന് അനുകൂലമായി വ്യാജമൊഴി നൽകിയില്ലെങ്കിൽ ഇല്ലാതാക്കുമെന്ന് നേരിട്ടും, ഫോണിലൂടെയും, കത്തുകളിലൂടെയും ഭീഷണി പ്പെടുത്തിയെന്നായിരുന്നു മാപ്പുസാക്ഷി വിപിൻലാലിന്‍റെ പരാതി. കഴിഞ്ഞ ജനുവരി 24ന് പ്രദീപ് കുമാര്‍ കാസർകോട് ജ്വല്ലറിയിൽ എത്തി വിപിൻ ലാലിന്‍റെ ബന്ധുവിനെ കാണുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. ക്വട്ടേഷൻ തുക ആവശ്യപ്പെട്ട് മുഖ്യപ്രതി സുനിൽ കുമാർ ജയിലിൽ നിന്ന് ദിലീപിന് അയച്ച കത്ത് എഴുതിക്കൊടുത്തത് സഹതടവുകാരനായിരുന്ന വിപിൻലാലാണ്. ആദ്യം കേസിൽ പ്രതി ചേർത്ത വിപിൻലാലിനെ പിന്നീട് മാപ്പുസാക്ഷിയാക്കുകയായിരുന്നു.