നിലവിൽ യാക്കോബായ സഭയുടെ നിരണം, കുവൈത്ത് ഭദ്രാസനങ്ങളുടെ ചുമതലയാണ് ഗീവർഗീസ് മാർ കൂറിലോസിനുണ്ടായിരുന്നത്. എഴുത്തും വായനയും ഒക്കെയായി തുടരാനാണ് ആഗ്രഹമെന്ന് കൂറിലോസ് സഭ നേതൃത്വത്തെ ആറിയിച്ചു
പത്തനംതിട്ട: യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് സ്ഥാനമൊഴിയുന്നു. ഇക്കാര്യം സഭാ നേതൃത്വത്തെ അദ്ദേഹം അറിയിച്ചു. നിലവിൽ യാക്കോബായ സഭയുടെ നിരണം, കുവൈറ്റ് ഭദ്രാസനങ്ങളുടെ ചുമതലയാണ് ഗീവർഗീസ് മാർ കൂറിലോസിനുണ്ടായിരുന്നത്. എഴുത്തും വായനയും ഒക്കെയായി തുടരാനാണ് തന്റെ ആഗ്രഹമെന്നാണ് കൂറിലോസ് സഭ നേതൃത്വത്തിന് നൽകിയ വിശദീകരണം. കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് നടന്ന മൂന്നിന്മേൽ കുർബാനയ്ക്ക് ശേഷം സന്ദേശം നൽകുമ്പോഴാണ് മെത്രാപ്പോലീത്ത ഇക്കാര്യം അറിയിച്ചത്. ആനിക്കാട് ദയറായിൽ സന്യാസജീവിതം നയിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.
വിവിദ രാഷ്ട്രീയ- സാമൂഹിക വിഷയങ്ങളിൽ തന്റെ നിലപാട് ഉറച്ച് പറഞ്ഞിരുന്ന വ്യക്തിയായിരുന്നു ഗീവർഗീസ് മാർ കൂറിലോസ്. സാമൂഹിക മാധ്യമങ്ങളിലും മുഖ്യധാര മാധ്യമങ്ങളിലൂടെയും തന്റെ നിലപാടുകൾ തുറന്നുപറയാൻ യാതൊരു മടിയും അദ്ദേഹം കാണിച്ചിരുന്നില്ല. പെൺകുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും കേരളത്തിൽ നടക്കുന്നതായുള്ള പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റെ വർഗീയ പരാമര്‍ശത്തിനെ അടക്കം അദ്ദേഹം വിമർശിച്ചിരുന്നു. സുവിശേഷം സ്നേഹത്തിന്റെതാണെന്നും വിദ്വേഷത്തിന്‍റേതല്ലെന്നുമായിരുന്നു അന്ന് അദ്ദേഹം നടത്തിയ പ്രസ്താവന.
Also Read: ന്യൂസ് ക്ലിക്ക് റെയ്ഡ്; ബദൽ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമെന്ന് പിണറായി വിജയൻ
മുസ്ലീം ലീഗിനെ വർഗീയ പാർട്ടിയെന്ന് സിപിഎം ആക്ഷേപിച്ചപ്പോഴും അതിനെ വിമർശിച്ച് ആദ്യം രംഗത്തുവന്നയാളായിരുന്നു ഗീവർഗീസ് മാർ കൂറിലോസ്. മുസ്ലീം ലീഗിനെ വർഗീയ പാർട്ടിയെന്ന് ആക്ഷേപിക്കുന്നത് ശരിയല്ലെന്നും മതനിരപേക്ഷ നിലപാട് ഉയർത്തി പിടിച്ചിട്ടുള്ള പാർട്ടിയാണ് ലീഗെന്നുമായിരുന്നു അന്നത്തെ അദ്ദേഹത്തിന്റെ അഭിപ്രായം. കെ റെയില്‍ പദ്ധതിക്കെതിരെയും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. പശ്ചിമഘട്ടത്തെ തകര്‍ക്കുന്നതാണ് കെ റെയിലെന്നായിരുന്നു അദ്ദഹത്തിന്റെ അഭിപ്രായം.
