തൃക്കാക്കരയില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് വിശ്വാസികള്‍ക്ക് തീരുമാനിക്കാം. നിര്‍ദ്ദേശം നല്‍കില്ലെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
കൊച്ചി: തൃക്കാക്കരയിൽ സഭയ്ക്ക് സ്ഥാനാർത്ഥികൾ ഇല്ലന്ന് സിറോ മലബാർ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി (George Alencherry). തെരഞ്ഞെടുപ്പില്‍ സഭ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താറില്ല. തൃക്കാക്കരയില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് വിശ്വാസികള്‍ക്ക് തീരുമാനിക്കാം. നിര്‍ദ്ദേശം നല്‍കില്ലെന്നും കര്‍ദ്ദിനാള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ജോ ജോസഫിനെ സഭയ്ക്ക് കീഴിലെ ലിസി ആശുപത്രിയിൽ സ്ഥാനാർത്ഥിയായി അവതരിപ്പിച്ചതോടെയാണ് സഭാ ബന്ധം വലിയ ചർച്ചയായത്. കർദ്ദിനാളിന്‍റെ നോമിനിയെന്നും അംഗീകരിക്കില്ലെന്നും പറഞ്ഞ് എറണാകുളം - അങ്കമാലി അതിരൂപതയിലെ കർദ്ദിനാൾ വിരുദ്ധർ എതിർപ്പുമായി രംഗത്തെത്തി. സിപിഎം നടപടി നിഷ്കളങ്കമല്ലെന്ന് പറഞ്ഞ് വൈദികരും വിമർശിച്ചു. കോൺഗ്രസും ബാഹ്യ ഇടപടെൽ ആരോപിച്ച് പ്രചാരണത്തിനറങ്ങിയിരുന്നു. റോമിലായിരുന്ന കർദ്ദിനാൾ മടങ്ങിയെത്തിയ ശേഷമാണ് വിവാദത്തിൽ നിലപാട് വിശദീകരിച്ചത്
അതേസമയം വിശദീകരണം ഇറക്കാൻ സിറോ മലബാർ സഭ നിർബന്ധിതരായതാണെന്നും ജോയുടെ സ്ഥാനാർത്ഥിത്വത്തിലെ വിവാദം തീർന്നിട്ടില്ലെന്നും കർദ്ദിനാൾ വിരുദ്ധ വിഭാഗം പറയുന്നു. ജോ സഭയുടെ നോമിനിയെന്ന സൂചനകളുമായുള്ള പ്രചാരണം തിരിച്ചടിക്കുമോ എന്ന ആശങ്കയിൽ കോൺഗ്രസ് ഇതിനകം പിന്നോട്ട് പോയിരുന്നു. എങ്കിലും ബാഹ്യഇടപെടൽ എന്ന പ്രചാരണം കോൺഗ്രസ് തുടരുന്നുമുണ്ട്. ജോ നിയമസഭയുടെ സ്ഥാനാർത്ഥിയെന്നായിരുന്നു വിവാദങ്ങളോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം.
അതേസമയം തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ പ്രചാരണം മുറുകുകാണ്. യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന്‍റെ വാഹന പര്യടനം ഇന്ന് തുടങ്ങും. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന്‍റെ വാഹന പര്യടനം ഇന്നലെ തുടങ്ങിയിരുന്നു. എൻഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണനും പ്രചാരണം തുടരുകയാണ്. സിൽവർലൈൻ കല്ലിടൽ നിർത്തിവെച്ചത് ഇന്നും മണ്ഡലത്തിൽ സജീവ ചർച്ചയാകും. പിന്മാറ്റം സർക്കാരിനെതിരെ യുഡിഎഫഅ ആയുധമാക്കുന്നത് തുടരും. എന്നാൽ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്നും സർവേ രീതിയിൽ മാത്രമാണ് മാറ്റം എന്നുമാണ് എൽഡിഎഫ് വിശദീകരണം.

