അതേസമയം ബാലികസദനത്തിൽ ആറ് പെൺകുട്ടികൾ ചാടിപ്പോയ സാഹചര്യം ച‍ർച്ച ചെയ്യാൻ ശിശുക്ഷേമസമിതി യോ​ഗം ചേ‍ർന്നു. ബാലിക മന്ദിരത്തിൽ തുടരാൻ താത്പര്യമില്ലെന്നാണ് കുട്ടികളുടെ നിലപാട്

കോഴിക്കോട്: ബാലിക സദനത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടികളിൽ ഒരാൾ ആത്മഹത്യാശ്രമം നടത്തി. കൈ ഞരമ്പ് മുറിച്ചാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ തിരികെ ബാലികസദനിൽ എത്തിച്ചു.

അതേസമയം ബാലികസദനത്തിൽ ആറ് പെൺകുട്ടികൾ ചാടിപ്പോയ സാഹചര്യം ച‍ർച്ച ചെയ്യാൻ ശിശുക്ഷേമസമിതി യോ​ഗം ചേ‍ർന്നു. ബാലിക മന്ദിരത്തിൽ തുടരാൻ താത്പര്യമില്ലെന്നാണ് കുട്ടികളുടെ നിലപാട്. ഇതിനിടെ മകളെ വിട്ടുകിട്ടണമെന്ന് അവശ്യപ്പെട്ട് കുട്ടികളിൽ ഒരാളുടെ അമ്മ ജില്ലാ കളക്ടർക്ക് അപേക്ഷ നൽകി. ഇക്കാര്യത്തിൽ ഇന്നുതന്നെ അന്തിമ തീരുമാനമുണ്ടാകും. സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളിലൊരാൾ ഇന്നലെ ചേവായൂ‍ർ പൊലീസ് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയതിൽ സ്‌പെഷ്യൽ ബ്രാഞ്ച് എസിപി ഇന്ന് റിപ്പോർട്ട് നൽകും.

ബാലികാ മന്ദിരത്തിരത്തിൽ ഗുരുതര സുരക്ഷാ പിഴവുണ്ടെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, ഇത് പരിഹരിക്കുന്നതിൽ യാതൊരു നടപടിയും ഉണ്ടായില്ല. ഇതിനിടയിലാണ് ആറ് പെണ്കുട്ടികൾ ഇവിടെ നിന്ന് കടന്നത്. ചിൽഡ്രൻസ് ഹോമിലെ സുരക്ഷാ വീഴ്ചകൾ ഉൾപ്പെടെ ചർച്ച ചെയ്യാനാണ് അടിയന്തര സിറ്റിംഗ്. കുട്ടികൾക്ക് പറയാനുള്ളതും സിഡബ്ല്യുസി കേൾക്കും.

ചേവായൂർ സ്റ്റേഷനിൽനിന്ന് രണ്ടു പ്രതികളിൽ ഒരാൾ സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടത് ഗുരുതര സുരക്ഷാവീഴ്ചയാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. പ്രതികളുടെ ചുമതലയുള്ള രണ്ടു പൊലിസുകാർക്കെതിരെ നടപടിയുണ്ടാകാനാണ് സാധ്യത. പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്ന കാര്യത്തിൽ നാളെ തീരുമാനമുണ്ടായേക്കും.