യോഗം യൂണിയൻ സെക്രട്ടറി കെ.കെ.മഹേശൻ്റെ ആത്മഹത്യയെ കുറിച്ചുള്ള അന്വേഷണത്തിൽ യാതൊരു പുരോഗതിയുമില്ലെന്നും കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും വിമോചന സമിതി ചെയർമാൻ ഗോകുലം ഗോപാലൻ പറഞ്ഞു

കൊച്ചി: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം വിമോചന സമിതി. യോഗം യൂണിയൻ സെക്രട്ടറി കെ.കെ.മഹേശൻ്റെ ആത്മഹത്യയെ കുറിച്ചുള്ള അന്വേഷണത്തിൽ യാതൊരു പുരോഗതിയുമില്ലെന്നും കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും വിമോചന സമിതി ചെയർമാൻ ഗോകുലം ഗോപാലൻ പറഞ്ഞു. മഹേശൻ്റെ കേസ് അന്വേഷിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ട അവസ്ഥയാണുള്ളതെന്നും അദ്ദേഹം വിമർശിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

ജനാധിപത്യ രീതിയിൽ എസ്എൻഡിപി യോഗത്തിൽ തെരെഞ്ഞെടുപ്പ് നടക്കുന്നില്ല. സുതാര്യമായി തെരഞ്ഞെടുപ്പ് നടത്താൻ വെള്ളാപ്പള്ളി നടേശൻ അനുവദിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്നും ഗോകുലം ഗോപാലൻ പറഞ്ഞു. എസ്എൻഡിപി യോഗത്തിൻ്റെ ധനവിനിയോഗം സംബന്ധിച്ച് കണക്കുകൾ വെള്ളാപ്പള്ളി നൽകാറില്ല. നിയമപരമായി വെള്ളാപ്പള്ളിക്ക് അധികാരത്തിൽ തുടരാനും കഴിയില്ല. പ്രകൃതി ദുരന്തങ്ങളുടെ പേരിൽ യൂണിയനുകളിൽ നിന്നും കോടികളാണ് വെള്ളാപ്പള്ളി നടേശൻ പിരിച്ചെടുത്തത്. ഇതെല്ലാം വെള്ളാപ്പള്ളി സ്വന്തം വീട്ടിൽ കൊണ്ടു പോയി.