Asianet News MalayalamAsianet News Malayalam

ബിനീഷ് കോടിയേരിയെ 11 മണിക്കൂർ ചോദ്യം ചെയ്ത് ഇഡി, ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും വിളിപ്പിക്കും

സ്വർണ്ണക്കള്ളക്കടത്തിന് പിന്നിലെ ഹവാല - ബിനാമി ഇടപാടുകൾ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി ബിനീഷിനെതിരെ അന്വേഷണം നടത്തിവരികയായിരുന്നു ഇഡി.

gold smuggling case bineesh kodiyeri quetioned by enforcement directorate
Author
Kochi, First Published Sep 9, 2020, 10:05 PM IST

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ്ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്ത് വിട്ടയച്ചു. കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഓഫിസിൽ രാവിലെ 11 മണി മുതൽ ബിനീഷിനെ ചോദ്യം ചെയ്ത് വരികയായിരുന്നു. പതിനൊന്ന് മണിക്കൂറോളമാണ് ബിനീഷിനെ എൻഫോഴ്സ്മെന്‍റ് ഇന്ന് ചോദ്യം ചെയ്തത്. ഇത് ആദ്യഘട്ട ചോദ്യം ചെയ്യലാണ്. കൂടുതൽ ചോദ്യം ചെയ്യലുണ്ടാകുമെന്നാണ് സൂചന. 

ഇതിനിടെ, ബെംഗളൂരുവിലെ മയക്കുമരുന്ന് റാക്കറ്റിന്, സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന സൂചനകൾ ലഭിച്ചതായി എൻഫോഴ്‌സ്മെന്‍റ് രേഖാമൂലം കോടതിയെ ഇന്ന് അറിയിച്ചിരുന്നു.

സ്വർണ്ണക്കള്ളക്കടത്തിന് പിന്നിലെ ഹവാല - ബിനാമി ഇടപാടുകൾ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി ബിനീഷിനെതിരെ അന്വേഷണം നടത്തിവരികയായിരുന്നു ഇഡി. ഇതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനോട് രാവിലെ 11-ന് കൊച്ചിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്. എന്നാൽ രാവിലെ ഒമ്പതരക്ക് തന്നെ ബിനീഷ് എത്തി.

യുഎഇ കോൺസുലേറ്റിലെ വിസ, സ്റ്റാംപിങ് സേവനങ്ങൾ ചെയ്തിരുന്ന UAFX കമ്പനി, ബിനീഷിന്‍റെ പേരിൽ ബെംഗളുരുവിൽ രജിസ്റ്റർ ചെയ്ത രണ്ട് കമ്പനികൾ എന്നിവയുടെ സാമ്പത്തിക ഇടുപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഈ സ്ഥാപനങ്ങളുടെ മറവിൽ ബിനാമി, ഹവാലാ ഇടപാടുകളിലൂടെ ബിനീഷ് സ്വർക്കള്ളക്കടത്ത് സംഘവുമായി ബസപ്പെട്ടിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്. ബി കാപ്പിറ്റൽ ഫൈനാൽഷ്യൽ സൊലൂഷ്യൻസ്, ബി കാപ്പിറ്റൽ ഫോറെക്സ് ട്രേഡിംഗ് എന്നീ കമ്പനികളാണ് ബിനീഷിന്റെ പേരിലുള്ളത്.

എന്നാൽ വാർഷിക റിട്ടേണുകൾ സമർപ്പിക്കാത്തതിനെ തു‍ടർന്ന് കേന്ദ്ര കമ്പനികാര്യമന്ത്രാലയം കമ്പനിയുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ഇത് അനധികൃത പണം ഇടപാടുകൾക്ക് വേണ്ടി മാത്രം തുടങ്ങിയ സ്ഥാപനമെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. ഇതോടൊപ്പം യുഎഇ കോൺസുലേറ്റിലെ വിസ സ്റ്റാംപിംഗ് പേയ്മെന്‍റുകൾക്കായി ചുമതലപ്പെടുത്തിയിരുന്ന UAFX എന്ന സ്ഥാപനത്തിന് പിന്നിലും ബിനീഷിന് പങ്കുണ്ടെന്ന ആരോപണം ഉയർന്നു. ഇതിന്‍റെ ഉടമ അബ്ദുൽ ലത്തീഫ് ബിനീഷിന്‍റെ ബിനാമിയാണെന്നാണ് ആരോപണം. ഈ കമ്പനിയെ കോൺസുലേറ്റിന് പരിചയപ്പെടുത്തിയത് താനാണെന്ന് സ്വപ്ന സുരേഷ് മൊഴി നൽകിയിട്ടുണ്ട്.

ഇതോടൊപ്പം സ്വർണ്ണക്കള്ളക്കടത്ത് റാക്കറ്റ്, ഫണ്ട് കണ്ടെത്താൻ അനൂപ് മുഹമ്മദ് ഉൾപ്പെട്ട ബെംഗളൂരുവിലെ മയക്കുമരുന്ന് മാഫിയയുടെ സഹായം തേടിയതായും അന്വേഷണ ഏജൻസികൾക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. റാക്കറ്റിന്‍റെ സൂത്രധാരനായ കെ ടി റമീസ് വഴിയായിരുന്നു മയക്ക് മരുന്നുമാഫിയയുമായി ബന്ധപ്പെട്ടത് എന്നാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ച സൂചനകൾ. 

Follow Us:
Download App:
  • android
  • ios