സ്വർണ്ണക്കടത്ത്; തീവ്രവാദ ബന്ധം ആവർത്തിച്ച് എൻഐഎ, തെളിവ് എവിടെയെന്ന് കോടതി
എൻഐഎ യുടെ വാദങ്ങൾ അന്വേഷണം തുടരാൻ പര്യാപ്തമാണ്. അതിന് പ്രതികൾ കസ്റ്റഡിയിൽ തുടരുന്നതെന്തിനെന്നും കോടതി ചോദിച്ചു.
ഡിജിറ്റൽ തെളിവുകൾ ഇനിയും കിട്ടാനുണ്ട് എന്നായിരുന്നു അതിന് എൻഐഎയുടെ മറുപടി.
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ ഭീകരവാദം സ്ഥാപിക്കാൻ എന്ത് തെളിവുണ്ടെന്ന് എൻഐഎയോട് കോടതി. കള്ളക്കടത്തിൽ യുഎപിഎ ആണോ പ്രതിവിധിയെന്നും എൻഐഎ കോടതി ചോദിച്ചു.
വിമാനത്താവളങ്ങൾ വഴി സ്വർണ്ണക്കള്ളക്കടത്ത് നടക്കുന്നതായി കേന്ദ്ര ഇൻ്റലിജൻസ് അറിയിച്ചിരുന്നതായും ഈ പണം ഭീകരവാദത്തിന് ഉയോഗിക്കുന്നതായി വിവരമുണ്ടായിരുന്നു എന്നും എൻഐഎ ഇന്ന് കോടതിയിൽ പറഞ്ഞു. മൂവാറ്റുപുഴ കൈവെട്ടുകേസിലെ ഒരാൾ കളളക്കടത്ത് കേസിൽ ഉൾപ്പെട്ടിരുന്നു. മുഹമ്മദാലി എന്ന ഈ പ്രതിയെ പിന്നീട് വെറുതെ വിട്ടു. എന്തിനാണ് സുരക്ഷിത കേന്ദ്രമായി പ്രതികൾ യു എ ഇയെ കാണുന്നതെന്ന് പരിശോധിക്കണം. അടുത്തിടെയാണ് രണ്ട് പ്രതികൾ വിദേശത്തക്ക് കടന്നത്. എൻഐഎ അവിടെയെത്തുമ്പോൾ ഇവർ പ്രതികളല്ലായിരുന്നു.
മുംബൈ സ്ഫോടനത്തിന് ദാവൂദ് ഇബ്രാഹിമും സംഘവും പണം കണ്ടെത്തിയത് സ്വർണക്കള്ളക്കടത്തു വഴിയാണ്. രാജ്യസുരക്ഷയെ ബാധിക്കുന്ന സാമ്പത്തിക കുറ്റകൃത്യമാണ് നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കള്ളക്കടത്ത് എന്നും എൻ ഐ എ വാദിച്ചു.
ഭീകരവാദത്തിന് ഒരു തെളിവും ഹാജരാക്കാൻ എൻഐഎക്ക് കഴിഞ്ഞിട്ടില്ലെന്ന് പ്രതിഭാഗം പറഞ്ഞു. തീവ്രവാദം സ്ഥാപിക്കുന്നതിനുള്ള എന്ത് തെളിവ് കൈവശമുണ്ടെന്ന് കോടതി എൻഐഎയോട് ചോദിച്ചു. 90 ദിവസം അന്വേഷിച്ചിട്ടും ഒന്നും കിട്ടിയില്ലേ. പ്രതികൾ പലരും സ്വർണ ബിസിനസ് നടത്തുന്നവരാണ്, അതിനെ എങ്ങനെ തീവ്രവാദമാവുമായി ബന്ധിപ്പിക്കും.
കള്ളക്കടത്ത് കേസിലെല്ലാം യുഎപിഎ ആണോ പ്രതിവിധി. കളക്കടത്ത് നടന്നു എന്നത് ശരിയാണ്. പക്ഷേ തീവ്രവാദവും യുഎപിഎ യുമായി എങ്ങനെ ബന്ധിപ്പിക്കുമെന്ന് കോടതി ചോദിച്ചു. കള്ളക്കടത്ത് സാമ്പത്തിക നേട്ടമുണ്ടാക്കാനല്ല എന്ന എൻഐ എ വാദം എങ്ങനെ നിലനിൽക്കും. കേസ് ഡയറി പരിശോധിച്ചിട്ട് അങ്ങനെ പ്രത്യേകിച്ച് ഒന്നും കണ്ടില്ല. രാജ്യത്തിൻ്റെ സൗഹൃദം തകർക്കുന്ന രീതിയിൽ പ്രവർത്തിച്ചെന്നതിന് തെളിവുണ്ടോയെന്നും കോടതി എൻഐഎയോട് ചോദിച്ചു.
എൻഐഎ യുടെ വാദങ്ങൾ അന്വേഷണം തുടരാൻ പര്യാപ്തമാണ്. അതിന് പ്രതികൾ കസ്റ്റഡിയിൽ തുടരുന്നതെന്തിനെന്നും കോടതി ചോദിച്ചു.
ഡിജിറ്റൽ തെളിവുകൾ ഇനിയും കിട്ടാനുണ്ട് എന്നായിരുന്നു അതിന് എൻഐഎയുടെ മറുപടി.