വിപണിയിൽ ഒന്നര കോടി രൂപ വിലവരുന്ന സ്വർണമാണ് പിടിച്ചതെന്ന് പൊലീസ് അറിയിച്ചു. മൂന്ന് യാത്രക്കാരടക്കം 10 പേർ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. 

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ (Karipur Airport )വീണ്ടും വൻ സ്വർണവേട്ട (gold). മൂന്ന് യാത്രക്കാരിൽ നിന്നായി രണ്ട് കിലോ എഴുനൂറ് ഗ്രാം സ്വർണം പൊലീസ് പിടികൂടി. വിപണിയിൽ ഒന്നര കോടി രൂപ വിലവരുന്ന സ്വർണമാണ് പിടിച്ചതെന്ന് പൊലീസ് അറിയിച്ചു. മൂന്ന് യാത്രക്കാരടക്കം 10 പേർ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. 

ദുബായിൽ നിന്നും എത്തിയ കാഞ്ഞങ്ങാട് സ്വദേശി അസറുദ്ദീൻ, ഷാർജയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി ആബിദ്, മലപ്പുറം സ്വദേശി ആസിഫലി എന്നിവരാണ് സ്വർണ്ണം കൊണ്ടുവന്നത്. ഇവർ കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയ ശേഷമാണ് പൊലീസിന്റെ പിടിയിലായത്. ഇവരെ സ്വീകരിക്കാനെത്തിയവരെയടക്കം പൊലീസ് പിടികൂടിയിട്ടുണ്ട്. ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചാണ് സ്വർണം കടത്തിയിരുന്നത്. സ്വീകരിക്കാനെത്തിയവർ വന്ന മൂന്ന് കാറുകളും പൊലീസ് പിടികൂടി കസ്റ്റഡിയിലെടുത്തു. 

സ്വർണ്ണക്കടത്ത് വർധിച്ചതോടെ ആറ് മാസം മുമ്പാണ് പൊലീസും കരിപ്പൂരിൽ എയ്ഡ് പോസ്റ്റ് തുടങ്ങിയത്. അതിന് ശേഷം ഇത് പതിമൂന്നാമത്തെ തവണയാണ് ഇത്തരത്തിൽ കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങുന്ന യാത്രക്കാരിൽ നിന്നും പൊലീസ് സ്വർണ്ണം പിടിക്കുന്നത്. 

കരിപ്പൂരിൽ സ്വര്‍ണം പിടികൂടി; ഒന്നേമുക്കാൽ കിലോ കടത്തിയത് കാപ്സ്യൂൾ രൂപത്തിൽ ശരീരത്തിലൊളിപ്പിച്ച്

കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി.രണ്ട് യാത്രക്കാരിൽ നിന്ന് ഒന്നേമുക്കാൽ കിലോ സ്വർണമാണ് പിടികൂടിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്ന് പൊലീസാണ് ഒരു കോടിയോളം രൂപ വില വരുന്ന സ്വർണം പിടികൂടിയത്.

ഷാർജയിൽ നിന്നെത്തിയ മണ്ണാർക്കാട് സ്വദേശി വിഷ്ണുദാസ്, ബഹറെയിനിൽ നിന്നെത്തിയ വടകര സ്വദേശി ഷിജിത്ത് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇവരേയും ഇവരെ കൂട്ടിക്കൊണ്ടുപോകാനെത്തിയ ഷബീൻ, ഷബീൽ, ലത്തീഫ്, സലീം എന്നിവരേയും പൊലീസ് കസ്റ്റഡിയിലെടുത്തു.