ഭൂമി തരംമാറ്റൽ വേഗത്തിലാക്കാൻ 249 പുതിയ തസ്തികയുണ്ടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ജൂനിയര്‍ സൂപ്രണ്ട്, ക്ലാര്‍ക്ക് തസ്തികകൾക്ക് പുറമെ 123 സര്‍വെയര്‍മാരെയും താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കും
തിരുവനന്തപുരം:സംസ്ഥാനത്ത് ഭൂമി തരംമാറ്റൽ നടപടികൾ വേഗത്തിലാക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഖജനാവിലേക്ക് പ്രതീക്ഷിക്കുന്നത് കോടികളുടെ വരുമാനം. ഭൂമി തരംമാറ്റൽ അപേക്ഷകളിൽ തീര്‍പ്പാക്കാനള്ള അടിയന്തര കര്‍മ്മ പദ്ധതി പ്രഖ്യാപിച്ചതിന് ശേഷം മാത്രം കിട്ടിയത് ആയിരംകോടിയിലധികം രൂപ. സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന സംസ്ഥാനത്തിന് തീരുമാനം ആശ്വാസകരമാകുമെന്നാണ് വിലയിരുത്തൽ
ഭൂമി തരംമാറ്റൽ വേഗത്തിലാക്കാൻ 249 പുതിയ തസ്തികയുണ്ടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ജൂനിയര്‍ സൂപ്രണ്ട് ക്ലാര്‍ക്ക് തസ്തികകൾക്ക് പുറമെ 123 സര്‍വെയര്‍മാരെയും താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കും. ആവശ്യത്തിന് വാഹനങ്ങൾ ലഭ്യമാക്കാനും ഉത്തരവ് ആയി. തരംമാറ്റൽ അപേക്ഷകൾ അടിയന്തരമായി തീര്‍പ്പാക്കാൻ പ്രത്യേക കര്‍മ്മ പദ്ധതി ആവിഷ്കരിച്ച ശേഷം റവന്യു ഡിവിഷണൽ ഓഫീസുകളിലേക്ക് പ്രതിമാസം ചുരുങ്ങിയത് 1000 അപേക്ഷകളെങ്കിലും എത്തുന്നുണ്ട്. 25 സെന്‍റ് വരെ ഫീസ് ഈടാക്കാതെയും അതിന് മുകളിലെങ്കിൽ ന്യായ വിലയുടെ 10 ശതമാനം ഈടാക്കിയുമാണ് തരം മാറ്റുന്നത്. അപേക്ഷകളിൽ സമയബന്ധിത നടപടിക്ക് അധിക തസ്തികകൾ അടക്കം സൗകര്യങ്ങൾ ഏര്‍പ്പെടുത്തിയിട്ടും രണ്ടര ലക്ഷത്തോളം അപേക്ഷകൾ ഇനിയും തീര്‍പ്പാക്കാൻ ബാക്കിയുണ്ട്.
27 റവന്യു ഡിവിഷണൽ ഓഫീസുകൾക്ക് പുറമെ 78 താലൂക്കിലും ഇനിമുതൽ തരംമാറ്റം പരിഗണിക്കും . റവന്യൂ വകുപ്പിന്‍റെ ആധുനികവല്‍ക്കരണത്തിന്‍റെ ഭാഗമായി വില്ലേജ് ഓഫീസ് തലം മുതല്‍ വിവിധ രേഖകള്‍ ഡിജിറ്റൈസ് ചെയ്യുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണ്. വില്ലേജ് ഓഫീസിലെ അടിസ്ഥാന രേഖകളായ BTR, തണ്ടപ്പേര്‍ എന്നിവ ഡിജിറ്റൈസ് ചെയ്ത് ഭൂനികുതി ഓണ്‍ലൈനായി സ്വീകരിച്ചു തുടങ്ങിയതോടെ ഭൂമിയുടെ യഥാര്‍ത്ഥ തരം നികുതി രസീതില്‍ രേഖപ്പെടുത്താന്‍ തുടങ്ങി. പതിനായിരകണക്കിന് തരംമാറ്റ അപേക്ഷകള്‍ സംസ്ഥാനത്തെ റവന്യൂ ഡിവിഷണല്‍ ഓഫീസുകളില്‍ കുന്നുക്കൂടുന്നതിന് ഇത് കാരണമായെന്നാണ് റവന്യു വകുപ്പിന്‍റെ വിലയിരുത്തൽ
