ആകെയുള്ള 457 ഏക്കറിൽ 257 ഏക്കർ ഭൂമിയാണ് മൂന്ന് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങൾക്കായി അനുവദിക്കുന്നത്. 200 ഏക്കർ ഭൂമി ജയിലിന്റെ ആവശ്യങ്ങൾക്കായി നിലനിർത്തും. ബ്രഹ്മോസ്, എസ്ബിബി, ദേശീയ ഫോറൻസിക് സർവകലാശാല എന്നിവയ്ക്കാണ് ഭൂമി അനുവദിക്കുക.

ദില്ലി: കാട്ടാക്കട നെട്ടുകാൽത്തേരി തുറന്ന ജയിലിന്റെ ഭൂമി കേന്ദ്ര സ്ഥാപനങ്ങൾക്ക് നൽകാൻ അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് തീരുമാനം. ബ്രഹ്മോസ്, എസ് എസ് ബി, ദേശീയ ഫോറൻസിക് സർവകലാശാല എന്നിവയ്ക്കാണ് 257 ഏക്കർ ഭൂമി അനുവദിക്കുക. ആകെയുള്ള 457 ഏക്കറിൽ 200 ഏക്കർ ഭൂമി ജയിലിന്റെ ആവശ്യങ്ങൾക്കായി നിലനിർത്തും.

തുറന്ന ജയിലുകളുടെ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ കോടതി ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ദേശീയ പ്രാധാന്യമുള്ള മൂന്ന് സ്ഥാപനങ്ങൾക്കായി ഭൂമി ലഭിക്കുന്നതോടെ കേരളത്തിന് ഇത് വലിയ ഗുണകരമാകും. അത്യാധുനികമായ ബ്രഹ്‌മോസ് മിസൈൽ, തന്ത്ര പ്രധാന ഹാർഡ്വെയർ നിർമ്മാണം എന്നിവയ്ക്ക് ഭൂമി അനുവദിക്കണമെന്ന് ഡിആർഡിഒ കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സർക്കാരിനായി കേസിൽ സ്റ്റാൻഡിങ് കൗൺസൽ നിഷെ രാജൻ ഷൊങ്കർ ഹാജരായി.