കൊവിഡ് രോഗികളിൽ ക്ഷയപരിശോധനയും നടത്തണം; സർക്കാരിന്റെ പുതിയ മാർഗനിർദ്ദേശം
ജലദോഷം അടക്കം ലക്ഷണങ്ങളുമായി എത്തുന്ന വയോജനങ്ങളിലും ദുർബല ആരോഗ്യ സ്ഥിതി ഉള്ളവരിലും കൊവിഡ് പരിശോധനയ്ക്ക് ഒപ്പം ക്ഷയരോഗ പരിശോധനയും നടത്തണം. എക്‌സ്‌റേയിൽ പ്രശ്നങ്ങൾ കണ്ടെത്തിയാലും ക്ഷയരോഗ പരിശോധന വേണം.
തിരുവനന്തപുരം: രണ്ട് ആഴ്ചയിൽ കൂടുതൽ നീണ്ടു നിൽക്കുന്ന പനി ,ചുമ,ഭാരം കുറയൽ , രാത്രിയിൽ വിയർക്കൽ എന്നീ ലക്ഷണങ്ങൾ ഉള്ള കൊവിഡ് ബാധിതരെ ക്ഷയ രോഗ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പുതിയ മാർഗനിർദ്ദേശം. ജലദോഷം അടക്കം ലക്ഷണങ്ങളുമായി എത്തുന്ന വയോജനങ്ങളിലും ദുർബല ആരോഗ്യ സ്ഥിതി ഉള്ളവരിലും കൊവിഡ് പരിശോധനയ്ക്ക് ഒപ്പം ക്ഷയരോഗ പരിശോധനയും നടത്തണം.
എക്‌സ്‌റേയിൽ പ്രശ്നങ്ങൾ കണ്ടെത്തിയാലും ക്ഷയരോഗ പരിശോധന വേണം. ക്ഷയ രോഗം ഉള്ളവരിലും മാറിയവരിലും പനി ഉൾപ്പടെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ കൊവിഡ് പരിശോധന നടത്തണം. കൊവിഡ്, ക്ഷയ രോഗ നിർണായവും ചികിത്സയും ഒരുമിച്ചു കൊണ്ടുപോകാനും സർക്കാർ മാർഗനിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് 2988 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂര്‍ 184, പാലക്കാട് 109, കാസര്‍ഗോഡ് 102, പത്തനംതിട്ട 93, വയനാട് 52, ഇടുക്കി 28 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 14 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.