മുസ്ലീം സ്ത്രീകളെ വീട്ടില്‍ ഒതുക്കാനാണ് ഹിജാബ് വിവാദം ഉയര്‍ത്തുന്നത്. ഇതിന് പിന്നില്‍ മുസ്ലീം പെണ്‍കുട്ടികള്‍ മുന്നോട്ട് വരരുത് എന്നാഗ്രഹിക്കുന്നവരാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

ദില്ലി: ഹിജാബിന് (Hijab) അനുകൂലമായ വാദങ്ങളെ ശക്തമായ ഭാഷയില്‍ എതിര്‍ത്ത് വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ (Governor Arif Mohammad Khan). മുസ്ലീം പെണ്‍കുട്ടികളെ നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിടാന്‍ ആ​ഗ്രഹിക്കുന്നവരാണ് ഹിജാബിനായി വാദിക്കുന്നതെന്നും കൃത്യമായ ​ഗൂഢാലോചനയുടെ ഫലമായിട്ടാണ് ഹിജാബ് അനുകൂല വാദങ്ങള്‍ ഉയരുന്നതെന്നും ​ഗവര്‍ണര്‍ എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. മുസ്ലീം സ്ത്രീകളെ വീട്ടില്‍ ഒതുക്കാനാണ് ഹിജാബ് വിവാദം ഉയര്‍ത്തുന്നത്. ഇതിന് പിന്നില്‍ മുസ്ലീം പെണ്‍കുട്ടികള്‍ മുന്നോട്ട് വരരുത് എന്നാഗ്രഹിക്കുന്നവരാണ്. പെണ്‍കുഞ്ഞുങ്ങള്‍ ജനിച്ചതിന് പിന്നാലെ അവരെ കുഴിച്ച് മൂടിയിരുന്ന പഴയ അറേബിയന്‍ മനസാണ് ചിലര്‍ക്കിന്നും. ഇത്തരം വിവാദം സ്ത്രീകളെ വിദ്യാഭ്യാസത്തില്‍ നിന്ന് പിന്നോട്ടടിപ്പിക്കും. ഹിജാബ് കണ്ടെത്തിയത് തന്നെ സ്ത്രീയെ അടിച്ചമര്‍ത്താനാണെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.

ഹിജാബിന് വേണ്ടി വാദിക്കുന്നവർക്ക് പിന്നിൽ മുസ്ലീം പെൺകുട്ടികളെ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്താനുള്ള ഗൂഢാലോചനയുണ്ടെന്ന് ഗവര്‍ണര്‍ ഇന്നലെയും ആരോപിച്ചിരുന്നു. എല്ലാ പഠന മേഖലകളിലും ഏറ്റവും മുന്നിൽ പെൺകുട്ടികളാണ്. ഇസ്ലാം മത വിശ്വാസ പ്രകാരം ഹിജാബ് നിർബന്ധമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങൾ പാലിക്കപ്പെടണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങൾ പാലിക്കുന്നത് വസ്ത്ര സ്വാതന്ത്ര്യം നിഷേധിക്കൽ അല്ലെന്നും ഇന്നലെ ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഹിജാബിനെ പ്രവാചകന്‍റെ കാലത്ത് തന്നെ സ്ത്രീകൾ എതിർത്തിരുന്നു. പ്രവാചകന്‍റെ കാലത്തെ സ്ത്രീകൾ ഹിജാബ്‌ അനാവശ്യമെന്ന് വിശ്വസിച്ചിരുന്നു. ദൈവം അനുഗ്രഹിച്ചു നൽകിയ സൗന്ദര്യം മറച്ചു വെക്കാനുള്ളതല്ല എന്ന് ആദ്യ തലമുറയിലെ സ്‌ത്രീകൾ വാദിച്ചിരുന്നുവെന്നും മുന്‍പ് ഗവർണർ പറഞ്ഞിരുന്നു.

അതേസമയം ഹിജാബ് സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന ആരോപണങ്ങള്‍ക്കിടെ കര്‍ണാടക സര്‍ക്കാര്‍ വിശദമായ അന്വേഷണം തുടങ്ങി. വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ തുടങ്ങിയ പ്രതിഷേധം സംഘര്‍ഷമായി തെരുവുകളിലേക്ക് വ്യാപിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ സമഗ്ര അന്വേഷണത്തിന് നിര്‍ദേശിച്ചിരിക്കുന്നത്. കോളേജുകളില്‍ നടന്ന പ്രതിഷേധങ്ങളില്‍ പുറത്ത് നിന്നുള്ളവരും പങ്കെടുത്തെന്നാണ് പൊലീസ് കണ്ടെത്തല്‍. തീവ്ര സ്വഭാവമുള്ള സംഘടനാ പ്രവര്‍ത്തകരിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ചില വിദ്യാര്‍ത്ഥി സംഘടനകള്‍ വഴിയാണ് പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്തതെന്നാണ് പൊലീസ് നിഗമനം. ജമാത്ത് ഉലുമ ഐ ഹിന്ദ് എന്ന സംഘടനയാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നില്ലെന്ന് ആരോപിച്ച് ഹിന്ദുസംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇത്തരം സംഘടനകളുടെ സാമ്പത്തിക സ്രോതസ് പൊലീസ് പരിശോധിക്കുകയാണ്.ഹിജാബ് നിരോധനത്തിന് എതിരെ പ്രതികരിച്ച പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനാ ബന്ധങ്ങളും അന്വേഷിക്കുകയാണ്. എബിവിപി യൂണിറ്റുകള്‍ വഴി കോളേജിന് പുറത്ത് കാവി ഷാള്‍ വിതരണം ചെയ്യുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഈ സംഭവത്തില്‍ ഇതുവരെ അന്വേഷണം തുടങ്ങിയിട്ടില്ല.