സർവകലാശാല വിവാദം : 'ഇങ്ങനെ തുടരില്ല, തീരുമാനം തിരികെ കേരളത്തിലെത്തിയ ശേഷം: ഗവർണർ
സർക്കാരിന് സമയം കൊടുക്കുകയാണ് താനെന്നും ഇനിയെന്ത് വേണമെന്ന് കേരളത്തിൽ തിരിച്ചെത്തിയ ശേഷം തീരുമാനിക്കുമെന്നും ഗവർണർ
ദില്ലി : രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകാൻ വിയോജിപ്പ് അറിയിച്ച് കേരള സർവകലാശാല വൈസ് ചാൻസലർ നൽകിയ കത്തിന്റെ വിവരങ്ങളെ കുറിച്ച് അറിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടന സ്ഥാപനങ്ങളെ അപമാനിച്ച് സംസാരിക്കാനില്ലെന്നും രാജ്യത്തിന്റെ അന്തസിനെ ബാധിക്കുന്ന പ്രശ്നമായതിനാലാണ് ഇങ്ങനെ തുടരുന്നതെന്നും ഗവർണർ ദില്ലിയിൽ പ്രതികരിച്ചു.
സർവകലാശാലയിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. പക്ഷേ ഇനി കാര്യങ്ങൾ ഇങ്ങനെ തുടരാൻ കഴിയില്ല. സർക്കാരിന് സമയം കൊടുക്കുകയാണ് താനെന്നും ഇനിയെന്ത് വേണമെന്ന് കേരളത്തിൽ തിരിച്ചെത്തിയ ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രപതിക്ക് ഡി- ലിറ്റ് നല്‍കാനുള്ള ഗവര്‍ണറുടെ ശുപാര്‍ശ മടക്കിയുള്ള കേരള സര്‍വ്വകലാശാല വിസിയുടെ കത്ത് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് വിട്ടത്. സിൻഡിക്കേറ്റ് അംഗങ്ങളുമായി ചര്‍ച്ച നടത്തിയിട്ടാണ് ആവശ്യം നിരാകരിച്ചതെന്നാണ് കത്തില്‍ പറയുന്നത്. ഔദ്യോഗിക ലെറ്റര്‍ പാഡിലല്ലാതെ വെള്ളക്കടലാസിലെഴുതിയ കത്ത് പൂര്‍ണ്ണമായും നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ്. കഴിഞ്ഞ മാസം ഏഴിനാണ് കേരള സര്‍വ്വകലാശാല വൈസ് ചാൻസിലര്‍ വി പി മഹാദേവൻ പിള്ള ഗവര്‍ണര്‍ക്ക് കത്തെഴുതിയത്.
കൂടുതൽ വായിക്കാം D. Litt Controversy : രാഷ്ട്രപതിക്ക് ഡി ലിറ്റ് നിഷേധിച്ച് വിസി ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് പുറത്ത്