തങ്ങൾക്ക് ഒപ്പമുണ്ടായിരുന്ന ആളെ കൊല്ലപ്പെടുത്തിയെന്ന് ടിപി വധക്കേസ് പരാമര്‍ശിച്ചുകൊണ്ട് ഗവര്‍ണര്‍ പറഞ്ഞു

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ എസ്എഫ്ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സംഭവത്തിൽ മാതാപിതാക്കൾ തനിക്ക് നൽകിയ പരാതി ഡിജിപിക്ക് കൈമാറി. സംഭവത്തിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തതായി ഡിജിപി മറുപടി നൽകി. ഇതിൽ നിന്നും എസ്എഫ്ഐയുടെ പങ്ക് വ്യക്തമാണ്. സംസ്ഥാനത്ത് ചില ശക്തികൾ അക്രമം പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തങ്ങൾക്ക് ഒപ്പമുണ്ടായിരുന്ന ആളെ കൊല്ലപ്പെടുത്തിയെന്ന് ടിപി വധക്കേസ് പരാമര്‍ശിച്ചുകൊണ്ട് ഗവര്‍ണര്‍ പറഞ്ഞു. ആ കേസിൽ ശിക്ഷ ഇപ്പോൾ ഹൈക്കോടതി വർധിപ്പിച്ചു. അക്രമം പ്രോത്സാഹിപ്പിച്ച് സമൂഹത്തെ എവിടേക്കാണ് കൊണ്ടുപോകുന്നത്? അവർ അക്രമത്തിലാണ് വിശ്വസിക്കുന്നത്. യുവാക്കളാണ് അക്രമത്തിൽ ഏർപ്പെടുന്നത്. മുതിർന്ന നേതാക്കളാണ് ടിപി കേസിൽ ശിക്ഷിക്കപ്പെട്ടത്. അക്രമത്തിന് വേറെ എന്ത് തെളിവ് വേണമെന്നും അദ്ദേഹം ചോദിച്ചു.

കമ്മ്യൂണിസം എല്ലായിടത്തും തകർന്നത് അക്രമം കൊണ്ടാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. കേരളത്തിൽ മാത്രമാണ് ഇപ്പോഴുമുള്ളത്. അക്രമത്തിന് പരിശീലനം നൽകുകയാണ് അവര്‍. കേസുകൾ പതിറ്റാണ്ടുകൾ നീണ്ടുപോകും. പൂർണ്ണമായും നേതാക്കൾക്ക് അടിമപ്പെടാൻ പട്ടാളത്തെ സൃഷ്ടിക്കുകയാണ്. ഒരു ജോലിക്കും അപേക്ഷിക്കാൻ ഈ യുവാക്കൾക്ക് കഴിയില്ല. യുവാക്കളുടെ ഭാവി തകർക്കപ്പെടുന്ന സ്ഥിതിയാണ്.

സംഭവത്തിൽ അതീവ ദുഃഖമുണ്ട്. കുട്ടിയുടെ അമ്മയുടെയും അച്ഛന്റെയും സഹോദരനെയും ദുഃഖം കാണണം. ധീരതയുള്ള കുടുംബമാണ്. രാഷ്ട്രീയ പാർട്ടികൾ അക്രമം ഉപേക്ഷിക്കണം. പ്രവർത്തന രീതി പുനഃപ്പരിശോധിക്കാൻ രാഷ്ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ച അദ്ദേഹം യുവാക്കൾക്ക് അക്രമത്തിൽ പ്രോത്സാഹനം നൽകരുതെന്നും ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്